മുംബൈയിലെ ബാര്‍ജ് ദുരന്തം; 61 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു


മുംബൈ: മുംബൈയില്‍ ബാര്‍ജ് ദുരന്തത്തില്‍ മരണപ്പെട്ട 61പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മലയാളികള്‍ ഉള്‍പ്പെടെ 26 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് കൈമാറിയതായി കമ്പനി അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടി പ്രത്യേക മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ നാവിക സേന നിയോഗിച്ചു.

ടൗട്ടെ ചുഴലി കാറ്റില്‍ ഉണ്ടായ ബാര്‍ജ് ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി 2 പ്രത്യേക മുങ്ങള്‍ വിദഗ്ധ സംഘത്തെ നാവികസേന നിയോഗിച്ചു. സമുദ്രത്തിന് അടിയിലുള്ള വസ്തുക്കളെ ശബ്ദതരംഗത്തിലൂടെ കണ്ടെത്തുന്ന സോണര്‍ സാങ്കേതിക സംവിധാനമുള്ള ഐഎന്‍എസ് മകര്‍, ഐഎന്‍എസ് തരാസാ എന്നീ കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി അപകടസ്ഥലത്തെത്തി.

മുങ്ങിയ ബാര്‍ജിനുള്ളില്‍ ആളുകള്‍ അകപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. അപകടത്തില്‍പ്പെട്ട 188 പേരെ ഇത് വരെ രക്ഷപ്പെടുത്തി. അപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നു പേരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. ബാക്കി രണ്ടു പേരുടെ മൃതദേഹങ്ങള്‍ വൈകീട്ടോടെ അയക്കും. ഇതുവരെ കണ്ടെത്തിയ 26 മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയതായി കമ്പനി അറിയിച്ചു. അപകടത്തെ കുറിച്ച് ദക്ഷിണ മുംബൈയിലെ യെല്ലോ ഗേറ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.