മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കും; വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 5 രൂപയാകും; ബസ് ചാർജ് വർധന ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കാൻ സാധ്യത


കോഴിക്കോട്: സംസ്ഥാനത്ത് ബസ് നിരക്ക് വര്‍ദ്ധന ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കാന്‍ സർക്കാർ ആലോചന. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപ ആക്കാനാണ് ഇപ്പോഴുള്ള ശുപാർശ. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 5 രൂപയാക്കി വർദ്ധിപ്പിക്കാനും ആലോചനയുണ്ട്.
ബസ്ചാർജ് വർധനയുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് നൽകിയ ശുപാർശകൾക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതായാണ് വിവരം.

ഇതോടുകൂടി 2.5 കിലോമീറ്ററിന് 10 രൂപയാകും. പിന്നീടുള്ള കിലോമിറ്ററുകള്‍ക്ക് 80 പൈസ എന്നത് മാറ്റി 1 രൂപയാക്കും. ബിപിഎൽ കുടുംബങ്ങളിൽനിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കും.

അതേസമയം, മറ്റുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് 2 രൂപ എന്നത് ഉയര്‍ത്തി 5 രൂപയാക്കും. ഇപ്പോൾ വിദ്യാര്‍ത്ഥികളില്‍ നിന്ന് 1.5 കിലോമീറ്ററിന് 1 രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് വാങ്ങിക്കുന്നത്. നേരത്തെ മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടില്ല.

പകരം രാത്രി സമയങ്ങളിലെ യാത്രക്ക് പ്രത്യേക നിരക്ക് ഈടാക്കാനാണ് പദ്ധതി. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയിലുള്ള ഓര്‍ഡിനറി ബസ് സര്‍വീസുകളില്‍ 50 ശതമാനം അധിക ചാര്‍ജ് ഉണ്ടാവാനും സാധ്യതയുണ്ട്.

പുതുക്കിയ നിരക്ക സംബന്ധിച്ച് ബസ് ഉടമകളുമായി ഒരു തവണ കൂടി ഗതാഗത മന്ത്രി ചര്‍ച്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കും ഔദ്യോഗിക തീരുമാനം.