മാപ്പിളപ്പാട്ടിന്റെ ഈരടികളോടോത്ത് അവനിനി ചിരിക്കില്ല, നിപ കവര്‍ന്നത് അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു: ചാത്തമംഗലത്തെ അബൂബക്കറിനും വാഹിദയ്ക്കും ഹാഷിം മരിച്ചെന്ന് വിശ്വസിക്കാനാകുന്നില്ല, മൗനത്തിലാണ്ടുപോയ ഒരു നാട്


കുന്നമംഗലം: ഓമനിച്ച് മതിയായിരുന്നില്ല, കൊഞ്ചിച്ച് തീര്‍ന്നിരുന്നില്ല, പൊന്നുമോനെ അവസാനമായൊന്ന് കാണാന്‍പോലും അബൂബക്കറിനും വാഹിദയ്ക്കുമായില്ല. അവനെ കോഴിക്കോട് കണ്ണമ്പറമ്പില്‍ ഖബറടക്കുമ്പോള്‍ നെഞ്ച് തകര്‍ന്നവര്‍ വിലപിക്കുകയായിരുന്നു.

നിപ കവര്‍ന്നത് തെങ്ങുകയറ്റ തൊഴിലാളിയായ വായോളി അബൂബക്കറിന്റെ ഏക മകനെയാണ്. ഹാഷിം മാപ്പിളപ്പാട്ടുകള്‍ പാടുമായിരുന്നു. ഈ പന്ത്രണ്ടുകാരന്‍ കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന ആടുകളെ പരിപാലിച്ചിരുന്നതും ഹാഷിമായിരുന്നു.

കൊടിയത്തൂര്‍ പിടിഎം ഹയര്‍സെക്കന്‍ഡറി ളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഹാഷിം പഠനത്തിലും മികവ് പുലര്‍ത്തിയിരുന്നു. നിപ ബാധിച്ച് ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത ലോകത്തേതക്ക് അവന്‍ പോയെന്ന് ചാത്തമംഗലത്തുകാര്‍ക്ക് ഇപ്പോളും വിശ്വസിക്കാനായിട്ടില്ല. ഹാഷിമിന്റെ വിയോഗം നാട്ടുകാരെയും കൂട്ടുകാരെയും അധ്യാപകരെയും ദുഃഖത്തിലാഴ്ത്തി.

ആഗസ്ത് 28നാണ് ഹാഷിമിന് പനി ബാധിച്ചത്. അസുഖം ഭേദമായി ആശുപത്രിയില്‍നിന്നും തിരികെവരുന്നതും കാത്തിരിക്കുകയായിരുന്നു ബന്ധുക്കളും കൂട്ടുകാരും. ചേതനയറ്റ ശരീരംപോലും ഇവര്‍ക്കും കാണാനായില്ല. അബൂബക്കര്‍ സിപിഐ എം മുന്നൂര്‍ ബ്രാഞ്ചംഗമാണ്. മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കനത്ത ആരോഗ്യ സുരക്ഷയിലായിരുന്നു ഖബറടക്കം.