മകളുടെ സ്‌കൂള്‍ ഇടനാഴിയിൽ അപ്രതീക്ഷിത അതിഥി; മെസ്സിക്കൊപ്പം സെൽഫിയെടുത്തിട്ടും അമ്പരപ്പ് മാറാതെ മലപ്പുറം സ്വദേശി സംഗീത്


കോഴിക്കോട്: സാക്ഷാൽ ലയണൽ മെസ്സിയോടു ചേർന്നു നിന്ന് ഒരു സെൽഫി. ആ നിമിഷത്തിന്റെ അമ്പരപ്പിലാണ് ഇപ്പോഴും സംഗീത്. അതേക്കുറിച്ച് പാരീസിൽ നിന്നു പറയുമ്പോഴും ആ കുളിര് മാറിയിട്ടില്ല. “ഒരു അമ്പരപ്പായിരുന്നു. എങ്ങനെയോ സെൽഫിയെടുത്തു. ആ അന്ധാളിപ്പ് ഇപ്പോഴും മാറിയിട്ടില്ല”- സംഗീത് പറഞ്ഞു.

പാരിസിൽ താമസിക്കുന്ന സംഗീത് കഴിഞ്ഞദിവസം രാവിലെ മകൾ അനികയെ (4) അമേരിക്കൻ സ്കൂൾ ഓഫ് പാരിസിൽ (എഎസ്പി) കൊണ്ടാക്കാൻ പോയതാണ്. സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു. ഇടനാഴിയിലൂടെ പോകവേ അരികെ നല്ല പരിചയമുള്ള മുഖം.

മെസ്സിയല്ലേ എന്നു സംശയം. ചോദിച്ചപ്പോൾ ഒരു ചിരിയോടെ അതെ എന്നു പറഞ്ഞതു മാത്രമേ ഓർമയുള്ളൂ. ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിച്ചതും അതിനു സമ്മതിച്ച് ചേർന്നു നിന്ന് ചിത്രമെടുത്തതുമെല്ലാം വളരെ വേഗം സംഭവിച്ചു എന്നു മാത്രമേ സംഗീതിന് പറയാനുള്ളൂ. മെസ്സിയുടെ മക്കളും ആ സ്കൂളിലാണ് പഠിക്കുന്നത്. അദ്ദേഹത്തിനൊപ്പം കുട്ടികളും ഉണ്ടായിരുന്നു. പക്ഷേ അവരെയൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് സംഗീത് പറയുന്നു. ഫോട്ടോ എടുത്തപ്പോഴേക്കും സ്കൂളിൽ നിന്ന് ഒരു സ്ത്രീയെത്തി അദ്ദേഹത്തെയും മക്കളെയും കൂടെക്കൂട്ടി അകത്തേക്കു പോയി.

അൽപം മുൻപേ നടന്ന ഭാര്യ ജയയോടും മകളോടും ഇക്കാര്യം പറഞ്ഞപ്പോൾ അവർക്കും ആഹ്ലാദം അടക്കാനായില്ല.

മലപ്പുറം പെരിന്തൽമണ്ണ അനശ്വരയിൽ വേണുഗോപാലിന്റെ മകനായ സംഗീത് എണ്ണ ഖനനവുമായി ബന്ധപ്പെട്ട സ്ലംബഗർ എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. 2009 മുതൽ 2012 വരെ ദുബായിൽ ഇതേ കമ്പനിയിൽ ഉണ്ടായിരുന്നു. പിന്നീട് സൗദിയിലേക്കു മാറി.

കഴിഞ്ഞ വർഷമാണ് പാരിസിൽ എത്തിയത്. മെസ്സിയുടെ മക്കളും ഇതേ സ്കൂളിലാണെന്ന് അറിഞ്ഞിരുന്നെങ്കിലും ഇങ്ങനെയൊരു നിമിഷം പ്രതീക്ഷിച്ചില്ല

. അതും മെസ്സിയെപ്പോലൊരാൾ സാധാരണക്കാരനെപ്പോലെ കുട്ടികളുമായി സ്കൂളിൽ എത്തി അവരെ ക്ലാസിൽ കൊണ്ടു ചെന്നാക്കുമെന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ലെന്ന് അമ്പരപ്പ് മാറാതെ സംഗീത് പറയുന്നു.