ഭക്ഷ്യവിഷബാധ; നരിക്കുനിയില്‍ മരിച്ച രണ്ടര വയസ്സുകാരന്റെ അമ്മയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



കോഴിക്കോട്: നരിക്കുനിയിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച രണ്ടരവയസുകാരന്റെ അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരിരീകാസ്വാസ്ഥ്യത്തെ തുടർന്നാണ് സനാ ഫാത്തിമയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസമാണ് നരിക്കുനിയില്‍ വിവാഹ വീട്ടില്‍നിന്നും കഴിച്ച ഭക്ഷണത്തില്‍നിന്ന് വിഷബാധയേറ്റ് ചെങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യാമിൻ മരിച്ചത്. ഇതേ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ബന്ധുക്കളും അയല്‍വാസികളുമായ പത്ത് കുട്ടികൾ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകീട്ടാണ് ബന്ധുവിന്‍റെ വിവാഹ ചടങ്ങില്‍നിന്നും കുട്ടികൾ ഭക്ഷണം കഴിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ഛർദിയും വയറിളക്കവും തുടങ്ങി. ആരോഗ്യനില വഷളായതിനെ തുടർന്ന് മുഹമ്മദ് യാമിനെ ആദ്യം എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകീട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചടങ്ങില്‍ നിന്നും ഭക്ഷണം കഴിച്ച മുതിർന്നവരായ നാല് പേർക്കും അസ്വസ്ഥതകളുണ്ട്. ചടങ്ങിലേക്ക് ഭക്ഷണങ്ങളും പലഹാരങ്ങളുമെത്തിച്ച രണ്ട് ബേക്കറികളും കുട്ടമ്പൂരിലെ ഒരു ഹോട്ടലും അധികൃതർ അടപ്പിച്ചു.