ബോംബേറ്, മർദനം പയ്യോളിയിലെ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു, ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതം


പയ്യോളി: കഴിഞ്ഞ ദിവസം അയനിക്കാട് നടന്ന അക്രമസംഭവങ്ങളിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. പയ്യോളി ഗാന്ധിനഗർ ഞെഴുക്കാട് താരേമ്മൽ കാളിദാസൻ എന്ന വിനീഷ്, പുത്തൻമരച്ചാലിൽ കരാട്ടെ മണി എന്ന പി.എം.മണി എന്നിവരെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ്ചെയ്തു.

അയനിക്കാട്, ആവിത്താര, ചാത്തമംഗലം എന്നിവിടങ്ങളിൽ നടന്ന ബോംബേറിലും, അക്രമസംഭവങ്ങളിലുമായി മൂന്ന് കേസുകളാണ് റജിസ്റ്റർ ചെയ്തത്. അക്രമ സംഭവത്തിൽ പ്രതിയായ ഷിജേഷ് എന്നയാൾ ഒളിവിലാണ്. ഇയാൾക്കെതിരായ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് രണ്ടരമണിക്ക് ആവിത്താരേമ്മൽ രമയുടെ വീട്ടിൽ കയറി ആക്രമിച്ചതിനാണ് ആദ്യ കേസ്. അതേ ദിവസം രാത്രി പതിനൊന്നരക്ക് രമയുടെ മകനും ഡിവൈഎഫ്ഐ പ്രവർത്തകനുമായ എ.ടി.ഗരേഷിനെ ആക്രമിച്ചെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്. രാത്രി പന്ത്രണ്ടര മണിക്ക് സിപിഎം ത്തവിത്താര ബ്രാഞ് അംഗം കാർത്തികയിൽ സുബീഷിന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിലാണ് മൂന്നാമത്തെ കേസ് റജിസ്റ്റർ ചെയ്തത്.