ബാലുശ്ശേരി മണ്ഡലത്തില്‍ മൂന്ന് വര്‍ഷത്തിനകം കുടിവെള്ള ലഭ്യത ഉറപ്പാക്കും – കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ


ബാലുശ്ശേരി: സമഗ്ര കുടിവെളള പദ്ധതിയായ ‘ജലജീവന്‍ മിഷന്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും 2024 ഓടു കൂടി കുടിവെളള വിതരണം സാധ്യമാക്കാന്‍ കഴിയുമെന്ന് കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ പറഞ്ഞു. ബാലുശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി വിശദീകരണ യോഗം ഗൂഗള്‍ മീറ്റ് വഴി നടത്തുകയായിരുന്നു അദ്ദേഹം.

ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിലവിലെ ജപ്പാന്‍ കുടിവെള്ള പദ്ധതി വിപുലപ്പെടുത്തിയാണ് എല്ലാവര്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കുന്നത്. നടുവണ്ണൂര്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായി നിലവിലെ ജപ്പാന്‍ കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈന്‍ പ്രയോജനപ്പെടുത്തി കോട്ടൂര്‍ വല്ലോറ മലയില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ടാങ്കില്‍ വെള്ളമെത്തിക്കും.ഈ ടാങ്കില്‍ നിന്നാണ് നടുവണ്ണൂര്‍ കോട്ടൂര്‍ പഞ്ചായത്തുകള്‍ക്ക് ആവശ്യമായ ജല വിതരണം സാധ്യമാക്കുക.

കായണ്ണ, കൂരാച്ചുണ്ട്, ഉള്ളിയേരി, അത്തോളി, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായി പെരുവണ്ണാമൂഴി വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്ത് 100 ദശലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ശുദ്ധീകരണ ടാങ്ക് നിര്‍മ്മിക്കാനാണ് തീരുമാനിച്ചത്. ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ കുളിമാടുള്ള ജലസംഭരണിയില്‍ നിന്നാണ് ജലവിതരണം സാധ്യമാക്കുക .യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.