ബാധ ഒഴിപ്പിക്കാൻ വായും മൂക്കും അമര്‍ത്തിപിടിച്ചു, ആയിഷ റെനയുടേത് അന്ധവിശ്വാസ കൊലപാതകം; മന്ത്രവാദിക്കായി തിരച്ചിൽ


കോഴിക്കോട്: പയ്യാനയ്ക്കലില്‍ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ച മന്ത്രവാദിക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കൊലപാതകത്തിന് പിന്നില്‍ മന്ത്രവാദിയുടെ കൈ ഉണ്ടെന്ന വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. പ്രാര്‍ഥനയ്ക്കെന്ന് പറഞ്ഞ് ഒരാള്‍ നിരന്തരം വീട്ടില്‍ എത്താറുണ്ടായിരുന്നുവെന്ന് അയല്‍വാസികളും മൊഴി നല്‍കി.

അഞ്ചുവയസുകാരി ആയിഷ റെനയുടെ ശരീരത്തില്‍ ഇബ്ലീസ് ഉണ്ടെന്നാണ് മന്ത്രവാദി കുട്ടിയുടെ അമ്മ സമീറയെ വിശ്വസിപ്പിച്ചിരുന്നത്. ബാധ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കുട്ടിയുടെ വായും മൂക്കും തുണികൊണ്ട് അമര്‍ത്തിപിടിച്ചത്. ശ്വാസം കിട്ടാതെ കുട്ടി മരിയ്ക്കുകയായിരുന്നു. കുട്ടിയെ കൊല്ലുകയായിരുന്നില്ല സമീറയുടെ ലക്ഷ്യം. മന്ത്രവാദി ഉണ്ടെന്ന് പറഞ്ഞ ബാധ ഒഴിപ്പിക്കില്‍ മാത്രമായിരുന്നു. ഇതിനായി പലതവണ സമീറ മന്ത്രവാദിയുെട അടുത്തുപോയി.

പലതവണ ഇയാള്‍ പയ്യാനയ്ക്കല്‍ ചാമുണ്ഡിവളപ്പിലെ വീട്ടിലുമെത്തി. കൊലപാതകം നടന്ന അന്നും മന്ത്രവാദി വീട്ടില്‍ എത്തിയിരുന്നു. ബാധ ഒഴിഞ്ഞിട്ടില്ലെന്ന് മന്ത്രവാദി ആവര്‍ത്തിച്ചു. തുടര്‍ന്ന് ഇയാള്‍ വീട് വിട്ടുപോയതിന് തൊട്ടുപിന്നാലെയാണ് കൊലപാതകം നടന്നത്. അഞ്ചുവയസുകാരിയുടെ മുഖത്ത് തുണിയിട്ട് പിടിക്കുന്നത് കണ്ടെന്ന് മൂത്ത കുട്ടി പൊലിസിന് മൊഴി നല്‍കിയിരുന്നു. സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടില്ല. പത്ത് ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ പറയാനാകൂ എന്നാണ് ഡോക്ടര്‍മാരുടെ വാദം.

ബുധനാഴ്ച വൈകീട്ടാണ് പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്-സെമീറ ദമ്ബതിമാരുടെ മകള്‍ ആയിഷ റെന കൊല്ലപ്പെട്ടത്. വീട്ടില്‍നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.