‘ബാധ്യതകള്‍ തീര്‍ക്കാന്‍ കടം വാങ്ങിയ പണം കൊണ്ട് വീണ്ടും ദുബായിലെത്തി, ഒടുവില്‍ മടക്കം മയ്യിത്ത് പെട്ടിയില്‍’; ഉള്ളുപൊള്ളിക്കുന്ന കുറിപ്പ് പങ്കുവച്ച് അഷ്റഫ് താമരശ്ശേരി


ദുബായ്: അറബ് നാടുകളില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി അക്ഷീണം പ്രയത്നിക്കുന്ന വ്യക്തിയാണ് അഷ്റഫ് താമരശ്ശേരി. ജാതി-മത-ദേശ ഭേദമില്ലാതെ ആയിരക്കണക്കിന് മൃതദേഹങ്ങളാണ് അഷ്റഫ് നിയമക്കുരുക്കുകളഴിച്ച് നാട്ടിലെത്തിച്ചത്.

ഗള്‍ഫ് നാടുകളില്‍ നിന്ന് വിമാനത്തിലേറുന്ന ഓരോ മയ്യിത്ത് പെട്ടികള്‍ക്കും പിന്നില്‍ ഓരോ കഥയുണ്ടാകും. അത്തരത്തിലുള്ള നൊമ്പരപ്പെടുത്തുന്ന ഒരു കഥ പങ്കുവച്ചിരിക്കുകയാണ് അഷ്റഫ് താമരശ്ശേരി. വായിക്കുന്ന ഓരോരുത്തരുടെയും ഉള്ള് പൊള്ളിക്കുന്ന കുറിപ്പ് ഫേസ്ബുക്കിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

കൊച്ചി സ്വദേശി നാരായണനെ കുറിച്ചാണ് അഷ്റഫ് എഴുതിയത്. നാളുകള്‍ക്ക് മുമ്പാണ് നാരായണന്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. എന്നാല്‍ മകളുടെ വിവാഹം കഴിഞ്ഞതോടെ ഉണ്ടായ സാമ്പത്തിക ബാധ്യതകള്‍ വീട്ടാനായി അദ്ദേഹം വീണ്ടും ദുബായിലെത്തി. കടം വാങ്ങിയ പണം കൊണ്ടാണ് അദ്ദേഹം വീണ്ടും ദുബായ്ക്കുള്ള വിമാനം കയറിയത്.

കൊവിഡിനെതിരായ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ശേഷമാണ് നാരായണന്‍ ദുബായിലേക്ക് തിരിച്ചത്. സന്ദര്‍ശക വിസയിലാണ് നാരായണന്‍ വീണ്ടും ദുബായിലെത്തിയത്. അദ്ദേഹത്തിന് അവിടെ ജോലിയും ശരിയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വന്ന ഒരു നെഞ്ച് വേദനയില്‍ എല്ലാം അവസാനിക്കുകയായിരുന്നു.

അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ് വായിക്കാം:
ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതില്‍ ഒരാളുടെ അനുഭവം പറയാതെയിരിക്കുവാന്‍ കഴിയില്ല. കൊച്ചി സ്വദേശി നാരായണന്‍, കുറച്ച് നാളുകള്‍ക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയതാണ്. മകളുടെ വിവാഹം കഴിഞ്ഞതോടെ കടക്കാരനായി, അതിനിടയില്‍ കോവിഡ് വന്നു. നാട്ടില്‍ നിന്ന് കടം തീര്‍ക്കുകയെന്നത് നാരായണനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്.

വീണ്ടും പ്രവാസഭൂമിയിലേക്ക് തിരിക്കുവാന്‍ തീരുമാനിച്ചപ്പോഴാണ് താല്‍ക്കാലികമായി UAE ഗവണ്‍മെന്റ് വിസ നിര്‍ത്തിവെച്ച വിവരം അറിയുന്നത്. രണ്ട് വാക്‌സിനുമെടുത്ത് കാത്തിരിപ്പിന്റെ കുറെ മാസങ്ങള്‍, ആരൊക്കെ കൈ വിട്ടാലും രണ്ട് പതിറ്റാണ്ട് കാലം ജീവിച്ച പോറ്റ നാട് കൈ വിടില്ലെന്ന് നാരായണനുറപ്പായിരുന്നു. അപ്പോഴാണ് UAE ലേക്ക് പോകുവാന്‍ സന്ദര്‍ശക വിസ അനുവദിച്ച വിവരം അറിയുന്നത്. രണ്ട് വാക്‌സിന്‍ എടുത്തതിനാലും, കുറച്ച് പൈസ വായ്പ കിട്ടിയത് കൊണ്ടും, ഏറ്റവും അടുത്ത ദിവസങ്ങളിലെ വിമാനത്തില്‍ തന്നെ പോറ്റ നാട്ടിലേക്ക് എത്തി ചേരുവാന്‍ സാധിച്ചു.

20 വര്‍ഷത്തെ പ്രവാസ ജീവിതകൊണ്ട് കിട്ടിയ പരിചിതമായ സൗഹൃദങ്ങള്‍ കൊണ്ട് ജോലി കിട്ടുവാന്‍ നാരായണന് കൂടതലായി അലയേണ്ടി വന്നില്ല. നാരായണനെ വര്‍ഷങ്ങളായി അറിയാവുന്ന ഒരാളെന്ന നിലയില്‍ കഴിഞ്ഞ രണ്ട് ദിവസം മുമ്പ് എന്നെയും വിളിച്ച് ജോലി കിട്ടിയ വിവരം സന്തോഷത്തോടെ പറയുകയും, നാട്ടില്‍ നില്‍ക്കുവാന്‍ പറ്റാത്ത അവസ്ഥയാണെന്നും, ഒരിക്കല്‍ ഈ മണ്ണ് മനുഷ്യനെ ഇഷ്ടപ്പെട്ടാല്‍ തിരിച്ച് പറഞ്ഞ് വിടില്ലായെന്നും പറഞ്ഞ് നാരായണന്‍ ഫോണ്‍ വെക്കുകയും ചെയ്തു. എന്നിട്ട് ഒരു പരാതിയും പറഞ്ഞു, റാപ്പിഡ് ടെസ്റ്റിന്റെ പേരില്‍ 2500 രൂപ നാട്ടിലെ Airport ല്‍ കൊടുക്കേണ്ടി വന്നു. പറ്റുമെങ്കില്‍ അഷ്‌റഫിക്കാ Facebook ല്‍ ഇതിനെ കുറിച്ച് എഴുതണമെന്നും പറഞ്ഞു.

അതായിരുന്നു കഴിഞ്ഞ എന്റെ മുഖപുസ്തകത്തിലെ നാരായണനെ പോലെയുളള സാധാരണക്കാരായ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വിഷയമാക്കി പോസ്റ്റ് എഴുതുവാനുളള കാരണം.

ഒരുവശത്ത് നമുക്ക് സന്തോഷം കിട്ടുമ്പോള്‍, മറുവശം നമ്മള്‍ ആരെയും കാണിക്കാതെ ഒളിച്ച് വെക്കും. അത് രാത്രി ഉറങ്ങുവാന്‍ നേരം അണപ്പൊട്ടി പുറത്ത് വരും, ഒരു പെരുമഴ പെയ്യുന്നത് പോലെ അത് മൊത്തം വേദനകള്‍ ആയിരിക്കും. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് പെട്ടെന്നുളള നെഞ്ച് വേദന കാരണം, നാരായണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. കടങ്ങള്‍ ഒന്നും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക് നാരായണന്‍ യാത്രയായി.

നാരായണന്‍ അങ്ങനെയാണ്, വേദനകളെ ആരുമായും പങ്ക് വെക്കാറില്ല. സന്തോഷങ്ങള്‍ മാത്രമെ മറ്റുളളവരുമായി പങ്കുവെച്ചിരുന്നുളളു. ആരെയും തന്റെ ദുഃഖങ്ങള്‍ പറഞ്ഞ് വേദനിപ്പിക്കാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നില്ല.

മരണം ജീവിതം നല്‍കുന്ന അവസാനത്തെ സമ്മാനമാണ്. ഇന്നല്ലെങ്കില്‍ നാളെ നമ്മളും അത് അനുഭവിച്ചെ തീരൂ. മക്കളുടെ ജീവിതത്തെ പ്രകാശമാക്കാന്‍ പ്രയത്‌നിച്ച ശേഷം വിട പറയുന്ന നാരായണന്റെ സ്വപ്നങ്ങള്‍ മാത്രം ഈ പ്രവാസഭൂമിയില്‍ ബാക്കി വെച്ചിട്ട് അദ്ദേഹത്തിന്റെ മൃതദേഹം മറ്റുളള മൃതദേഹത്തിനോടൊപ്പം നാട്ടിലേക്ക് യാത്രയായി.