ഫെയ്‌സ്ബുക്ക് പരിചയം: മക്കളെ ഉപേക്ഷിച്ച് ഒരേ കാമുകനോടൊപ്പം ഒളിച്ചോടിയ രണ്ടു യുവതികള്‍ വിഴിഞ്ഞത്ത് പിടിയില്‍


വിഴിഞ്ഞം: കുട്ടികളെ ഉപേക്ഷിച്ച്, ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട ആൺ സുഹ്യത്തിന് ഒപ്പം ഒളിച്ചോടി പോയ രണ്ട് യുവതികളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വര, മുക്കോല സ്വദേശിനികളായവരെയും ഇവരുടെ ആൺ സുഹ്യത്തായ പൊഴിയൂർ സ്വദേശി ടിറ്റോയെയു(25)മാണ് വിഴിഞ്ഞം എസ്ഐ കെ.എൽ.സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റീസ് ആക്ട് അനുസരിച്ച് കേസെടുത്തതായി പൊലീസ് പറഞ്ഞു.

ആൺസുഹൃത്ത് മറ്റു നിരവധി കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. യുവതികളിൽ ഒരാൾ നഗരത്തിലെ ഒരു ടെക്സ്റ്റൈലിലെ ജീവനക്കാരിയാണ്. ഇവർക്ക് നാലും രണ്ടരയും വയസ്സുള്ള മക്കളുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള രണ്ടാമത്തെ യുവതിക്ക് മൂന്നരവയസ്സുളള ആൺകുട്ടിയുണ്ട്. ടിറ്റോയ്‌ക്കൊപ്പം നാടുവിടാൻ തീരുമാനിച്ചതോടെ കുട്ടികളോടും ഭർത്താക്കൻമാരോടും വഴക്കിടുന്നത് പതിവായിരുന്നു എന്നു പൊലീസ് പറഞ്ഞു.

മൂന്നു നാൾ മുൻപ് തലസ്ഥാനം വിട്ട് ഹരിപ്പാടുളള ഒരു ലോഡ്ജിൽ താമസിച്ചു. പരീക്ഷ എഴുതാൻ എത്തിയെന്നു ലോഡ്ജുടമയെ ധരിപ്പിച്ചു. ഭർത്താക്കന്മാരുടെ പരാതിയിലായിരുന്നു അന്വേഷണം. പ്രിൻസിപ്പൽ എസ്ഐയെ കൂടാതെ എസ്ഐ വിനോദ് സിപിഒ മാരായ ഷാഹിൽ, വനിതാ സിപിഒ രഞ്ചിമ എന്നിവരുൾപ്പെട്ടതായിരുന്നു അന്വേഷണ സംഘം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.