ഫാസിസ്റ്റ്-മാക്‌സിസ്റ്റ് ഗൂഢ തന്ത്രം ജനം തിരിച്ചറിയണമെന്ന് മുസ്‌ലിം ലീഗ് ചാവട്ട് ശാഖ


മേപ്പയ്യൂര്‍: ഭക്ഷണത്തിന്റെയും, നിയമനത്തിന്റെയും പേരില്‍ കേരള ജനതയെ തമ്മിലടിപ്പിക്കാനുള്ള ഫാസിസ്റ്റ് മാര്‍ക്‌സിസ്റ്റ് ഗൂഡ തന്ത്രം കേരള ജനത തിരിച്ചറിയണമെന്നും, വെറുപ്പും വിദ്വേഷവും വര്‍ഗീയതയും വളര്‍ത്തി വൈകാരികത മുതലെടുത്തു കൊണ്ട് കേന്ദ്രത്തിലും,സംസ്ഥാനത്തിലും ഭരണം ഉറപ്പിക്കാനുള്ള ഇരുകൂട്ടരുടെയും കൂട്ടുകച്ചവടം കേരളത്തില്‍ വിലപ്പോവില്ലെന്നും മുസ്‌ലിം ലീഗ്.

ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ അവസാനിക്കുന്നതു വരെയും വഖഫ് ബോഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയുന്നതുവരെയും മുസ്‌ലിം ലീഗ് പ്രതിരോധം തീര്‍ത്തു കൊണ്ട് സമരമുഖത്ത് ഉണ്ടാവുമെന്നും മുസ്‌ലിം ലീഗ് ചാവട്ട് ശാഖ പ്രവര്‍ത്തക സംഗമം. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ആയിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് പേരാമ്പ്ര ടൗണില്‍ നടത്തുന്ന പ്രതിഷേധറാലിയില്‍ ശാഖയില്‍ നിന്ന് പരമാവധി പങ്കാളിത്തം ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനിച്ചു.

ഡിസംബര്‍ 19 ന് നടക്കുന്ന എ പക്കു അനുസ്മരണവും,നാട്ടുപച്ച കുടുംബ സംഗമവും ഡോ: എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരിപാടി വന്‍ വിജയമാക്കാന്‍ രൂപരേഖ തയ്യാറാക്കി. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എം അഷറഫ് യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. എം.കെ അബ്ദുറഹിമാന്‍, സി.എം അമ്മത്, എം.പി ആഷിദ്, എം.കെ ഫസലുറഹ്‌മാന്‍, എം അബ്ദുറഹിമാന്‍, ഇ.കെ ഇര്‍ഷാദ് ദാരിമി, പി അബ്ദുറഹിമാന്‍, റഫീഖ് കിഴക്കയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ ചാവട്ട് സ്വാഗതവും സെക്രട്ടറി എന്‍ റഫീഖ് നന്ദിയും പറഞ്ഞു.