പ്ലസ് വണ്‍ പ്രവേശനം; സീറ്റ് ക്ഷാമം രൂക്ഷം, അപേക്ഷകരില്‍ പകുതിപേര്‍ക്കും ആദ്യ അലോട്ട്‍മെന്‍റില്‍ ഇടമില്ല


തിരുവനന്തപുരം: ആദ്യഘട്ട അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പ്ലസ് വൺ സീറ്റിന് കടുത്ത ക്ഷാമം. അപേക്ഷിച്ചവരിൽ പകുതിപ്പേരും മെറിറ്റ് സീറ്റിന് പുറത്തായി. 4,65,219 പേരാണ് അപേക്ഷിച്ചത്. 2,71,136 മെറിറ്റ് സീറ്റിൽ 2,18,418 പേർക്കാണ് കിട്ടിയത്. മെറിറ്റിൽ ബാക്കി 52,718 സീറ്റാണുള്ളത്. 1,21,318 പേർക്കാണ് ഇത്തവണ എല്ലാറ്റിനും എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം ഇത് 41906 മാത്രമായിരുന്നു. അതായത് എല്ലാറ്റിനും എ പ്ലസ് നേടിയവർക്ക് പോലും മെറിറ്റ് സീറ്റില്ലാത്ത അവസ്ഥയാണ് നിലവില്‍. മലബാർ ജില്ലകളിലും തിരുവനന്തപുരത്തും 20 ശതമാനം സീറ്റ് കൂട്ടിയെങ്കിലും അത് തികയുന്നില്ല.

നാളെ മുതൽ പ്രവേശന നടപടികൾ തുടങ്ങും. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പ്രവേശന നടപടികൾ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം.

എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവർക്ക് ട്രയൽ അലോട്ട്മെന്‍റില്‍ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിന്‍റെ ആശങ്കയ്ക്കിടെയാണ് അഡ്മിഷൻ തുടങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ല എന്നാണ് സർക്കാർ നിലപാട്.