പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം പോലുമില്ല; കക്കയത്തെ ഉരക്കുഴി വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദസഞ്ചാരികളോട് അധികൃതരുടെ അവഗണന


കൂരാച്ചൂണ്ട്: കക്കയം ഡാം സൈറ്റില്‍ പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് ആക്ഷേപം. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാത്ത അധികൃതര്‍ സന്ദര്‍ശകരെ അവഗണിക്കുകയാണ്.

നൂറുകണക്കിന് വിനോദസഞ്ചാരികളാണ് കോഴിക്കോട് ജില്ലയില്‍ നിന്നും പുറത്തു നിന്നുമായി ഇങ്ങോട്ട് എത്തുന്നത്. എന്നാല്‍ മനോഹരമായ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം കാണാനോ ആസ്വദിക്കാനോ ഉള്ള സൗകര്യം ഇവിടെയില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് വനംവകുപ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് ഇവിടെ തൂക്കുപാലം നിര്‍മിച്ചിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാല്‍ പാലം ഉപയോഗശൂന്യമായി. കഴിഞ്ഞ പ്രളയത്തില്‍ പാലം നശിച്ചുപോകുകയും ചെയ്തു. പാലം പുനര്‍നിര്‍മ്മാണത്തെ കുറിച്ച് പിന്നീട് ഒരു തീരുമാനവും ഉണ്ടായില്ല.

കക്കയം ഡാം സൈറ്റില്‍ നിന്ന് ഒന്നര കിലോമീറ്ററോളം ദൂരത്തായി പ്രവര്‍ത്തിക്കുന്ന ഉരക്കുഴി മേഖലയില്‍ എത്തിച്ചേരുന്ന സന്ദര്‍ശകരില്‍ നിന്ന് ഒരാള്‍ക്ക് 40 രൂപ പ്രവേശന പാസായി ഈടാക്കുന്നുണ്ട്. എന്നാല്‍ ഇരിപ്പിട സൗകര്യങ്ങളോ വിശ്രമ കേന്ദ്രങ്ങളോ പോലും ഇവിടെ ഇല്ല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.