പ്രതിജ്ഞ നിറവേറി; ചെങ്ങോടുമല യുവപോരാളികള്‍ ഒടുവില്‍ മുടിമുറിച്ചു


പേരാമ്പ്ര: ചോലക്കല്‍ ജോബിയും പാവുകണ്ടി മണിക്കുട്ടനും നീട്ടിവളര്‍ത്തിയ മുടിമുറിച്ചപ്പോള്‍ ഒരു ശപഥംനിറവേറിയ സന്തോഷവും ഒപ്പമുണ്ടായിരുന്നു. ചെങ്ങോടുമല സമരത്തിലെ പോരാളികളായിരുന്നു ഇരുവരും. ചെങ്ങോടുമല സംരക്ഷിക്കപ്പെട്ടെങ്കില്‍മാത്രമേ മുടിവെട്ടുകയുള്ളുവെന്ന് പ്രതിജ്ഞയെടുത്തപ്പോള്‍ പലരും തമാശയായെ കരുതിയുള്ളു. എന്നാല്‍ മൂന്നര വര്‍ഷമായി അതില്‍നിന്ന് പിന്മാറാതെ ഇരുവരും മുടി നീട്ടിവളര്‍ത്തി.

കഴിഞ്ഞദിവസം ഖനനത്തിന് പാരിസ്ഥിതികാനുമതിക്കുള്ള അപേക്ഷ തള്ളിയതോടെയാണ് അവര്‍ മുടിമുറിക്കാന്‍ തയ്യാറായത്. മുറിച്ചമുടി കാന്‍സര്‍ രോഗികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ നല്‍കുകയുംചെയ്തു. ഇലക്ട്രീഷ്യന്മാരായ ഇരുവരും ഒരുമിച്ചാണ് സമരംകഴിയാതെ മുടി മുറിക്കേണ്ടെന്ന തീരുമാനമെടുത്തത്.

കോട്ടൂര്‍ പഞ്ചായത്ത് നാലാംവാര്‍ഡ് ചെങ്ങോടുമല ഖനനവിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ സഹ ഭാരവാഹിയായ ജോബി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സമരസമിതിക്കുവേണ്ടി സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തിരുന്നു.