പ്രണയസാഫല്യം; പത്ത് വര്‍ഷത്തെ ഒളിവ് ജീവിതത്തിനു ശേഷം റഹ്‌മാനും സജിതയും വിവാഹിതരായി


പാലക്കാട്: വീട്ടിലെ ഒറ്റമുറിയില്‍ പത്തു വര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞ റഹ്‌മാനും സജിതയും ഇന്ന് നിയമപരമായി വിവാഹിതരായി. രാവിലെ പത്ത് മണിക്ക് നെന്മാറയിലെ സബ് രജിസ്റ്റര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. നെന്മാറ എംഎല്‍എ കെ.ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സജിതയുടെ കുടുംബവും വിവാഹത്തിനെത്തി.

റഹ്‌മാന്‍ സജിതയെ വീട്ടില്‍ ഒളളവില്‍ പാര്‍പ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും വിഷയത്തില്‍ ഇടപെടുകയും പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായ രണ്ടു പേരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കുകയായിരുന്നുവെന്ന് മൊഴി നല്‍കിയതിനാല്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ പത്തു വര്‍ഷക്കാലം ഒരുമിച്ചു താമസിച്ചെങ്കിലും ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ല.

പെയിന്റിങും ഇലക്ട്രിക്കല്‍ ജോലിയുമായി കഴിയുന്ന റഹ്‌മാനൊപ്പം ജീവിക്കാനായി 2010 ഫെബ്രുവരി രണ്ടിനാണു പതിനെട്ട് വയസുള്ളപ്പോള്‍ സജിത വീടുവിട്ടിറങ്ങിയത്. ഇറങ്ങിവന്ന സാജിതയെ റഹ്‌മാന്‍ കൊച്ചുവീട്ടിലെ മുറിയില്‍ ഒളിച്ചു താമസിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത മുറികളിലുണ്ടായിരുന്ന വീട്ടുകാര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ നെന്മാറ പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും സജിതയെ കണ്ടെത്താനായിരുന്നില്ല.

ഈ വര്‍ഷം മാര്‍ച്ചില്‍ റഹ്‌മാനും സജിതയും വീടുവിട്ട് വിത്തനശേരിയില്‍ വാടക വീട്ടിലേക്ക് മാറി. തുടര്‍ന്ന് റഹ്‌മാനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ നെന്മാറ പൊലീസിനെ സമീപിച്ചു. ഈ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജൂണില്‍ നെന്മാറ ടൗണില്‍ വച്ച് റഹ്‌മാനെ സഹോദരന്‍ യാദൃശ്ചികമായി കാണുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തതതോടെയാണ് സജിതയുമായുള്ള റഹ്‌മാന്റെ ഒളിവ് ജീവിതം നാടറിഞ്ഞത്. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാകമ്മിറ്റിയാണ് വിവാഹത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയത്.