പ്രകോപനപരമായ പ്രസംഗം; ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ


ആലപ്പുഴ: പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ. ജിനു മോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപന പ്രസംഗം.

ബുധനാഴ്ച രാത്രി 9.45 ഓടെയാണ് ചേർത്തല വയലാർ നാഗംകുളങ്ങരയിൽ എസ്ഡിപിഐ ആർഎസ്എസ് സംഘർഷത്തിനിടെ ആർഎസ്‌എസ് പ്രവർത്തകൻ വയലാര്‍ ആശാരിപ്പറമ്പ് സ്വദേശി നന്ദു എന്ന രാഹുൽ.ആർ.കൃഷ്ണ കൊല്ലപ്പെട്ടത്. ഇരുകൂട്ടരും തമ്മിൽ ദിവസങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു.

ഹിന്ദു ഐക്യവേദി നേതാവ് ജിജു മോൻ ന്റെ പ്രകോപന പ്രസംഗത്തിന്റെ വീഡിയോ

രാത്രി 9 ഓടെ എസ്ഡിപിഐ ആർഎസ്എസ് പ്രവർത്തകർ പ്രകടനമായി എത്തുകയും പോർവിളി കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് കണ്ടെത്തിയ എട്ട് പേരെ ചേർത്തല പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിർ, ഏഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ, ഷാജുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ഒമ്പത് പേരടക്കം ഇരുപത്തഞ്ച് പേർക്കെതിരെയാണ് കേസ്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.