പൊലീസുകാരനെയും വനിതാ പൊലീസിനെയും ചേര്‍ത്ത് അപവാദക്കത്ത് പ്രചരിപ്പിച്ചു; പിന്നില്‍ മറ്റൊരു പൊലീസുകാരനെന്ന് കണ്ടെത്തല്‍


പൊലീസുകാരനെയും വനിതാ പൊലീസിനെയും ചേര്‍ത്ത് അപവാദക്കത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഷോളയൂര്‍ സ്‌റ്റേഷനിലെ സിവില്‍ ഓഫീസര്‍ ദീപു എം. ഉണ്ണിത്താനെയാണ് ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥന്‍ സസ്‌പെന്റ് ചെയ്തത്.

ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വനിതയെയും പുരുഷനെയും ചേര്‍ത്ത് ഇരുവരുടെയും വീടുകളില്‍ അപവാദക്കത്ത് അയക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന് ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അയച്ച ഒരു കത്ത് രജിസ്‌ട്രേഡ് ആയിരുന്നു. ഇത് അയച്ച സമയത്തെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചതില്‍ നിന്നും ഒരു സ്ത്രീയാണ് ഇത് ചെയ്തതെന്ന് മനസിലായി.

ചോദ്യം ചെയ്യലില്‍ ആദ്യം സ്ത്രീ ആരോപണം നിഷേധിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ കാട്ടിയപ്പോള്‍ ദീപുവിന്റെ ആവശ്യപ്രകാരമാണ് കത്ത് അയച്ചതെന്ന് പൊലീസിനോടു പറഞ്ഞു.