പൊരുതുന്ന ലക്ഷദ്വീപിനെ കുറിച്ചാണ്; പവിഴദ്വീപ് ഫാസിസ്റ്റ് അധിനിവേശത്തിൻ്റെ കരിനിഴലിൽ


റിനീഷ് തിരുവള്ളൂർ

‘ഭൂമിയിലെ ഏറ്റവും സംതൃപ്തരായ മനുഷ്യരുടെ തുരുത്ത് ‘ എന്ന് പതിനൊന്ന് വർഷം മുമ്പ് ലക്ഷദ്വീപിൽ പോയി തിരിച്ചു വരുമ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബിനീഷ് പുതുപ്പണത്തോട് പറഞ്ഞത് ഓർക്കുകയാണിപ്പോൾ. ഇന്ന് പവിഴ ദ്വീപ് അസ്വാതന്ത്രത്തിൻ്റെയും ഭരണകൂട അടിച്ചമർത്തലിൻ്റേയും ഫാസിസ്റ്റ് അധിനിവേശത്തിൻ്റെയും കരിനിഴൽ വീണ നാടായിരിക്കുന്നു. സംഘപരിവാർ ദ്വീപ് വാസികളുടെ ജനാധിപത്യ അവകാശങ്ങൾ ഓരോന്നായി നിഷേധിക്കുകയാണ്.

സായിപ്പ് നാട്‌ ഭരിച്ചതു പോലെ കേന്ദ്ര സർക്കാർ ദ്വീപ് ഭരിക്കാൻ തുടങ്ങിയിരിക്കുന്നു. ദ്വീപ് ജനതയെ അടുത്തറിയുന്ന ഏതൊരാൾക്കുമെന്ന പോലെ ഞാനും എൻ്റെ രോഷവും പ്രതിഷേധവുമറിയിക്കുന്നു.

ജീവിതത്തിൽ ഒരിക്കലെങ്കിലും ലക്ഷദ്വീപിൽ വന്നവർ, ദ്വീപ് ജനതയെ അടുത്തറിഞ്ഞവർ ഈ നാടിനെ നെഞ്ചോട് ചേർക്കും. ഇവിടുത്തെ മനുഷ്യരെ മറക്കില്ല. നീല പളുങ്കിലെ പച്ചത്തുരുത്തിലേക്ക് വീണ്ടും വീണ്ടും വരാൻ ആഗ്രഹിക്കും.

നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ പവിഴപ്പുറ്റുകളുടെ കൂനയാണിത്.
ജീവിതം കണ്ടെത്താൻ മനുഷ്യൻ കടലുതാണ്ടി കരകയറിയ നാട്. കടലിനോട് മല്ലിട്ട ജീവിതങ്ങൾ തലമുറകൾ താണ്ടി വളർന്നു ഭൂപടമുള്ള ദ്വീപായി ഹൃദയത്തിൻ്റെ ആകൃതിയുള്ള നാട്.
പിന്നീട് നാടിന് പേരിട്ടു ഭരണമായി.
ഇവിടെ വീടുകൾക്ക് മതിലില്ല, വാതിലുകൾക്ക് പൂട്ടില്ല, മോഷണമില്ല,
കലാപവും കലഹവുമില്ല, കുറ്റവാളികളില്ല,
പണിതീർത്ത ജയിൽ തടവുകാരില്ലാതെ പൂട്ടി. മദ്യവും മാലിന്യവുമില്ല, ലാഭക്കൊതിയില്ല, ആർത്തി മൂത്ത മത്സരമില്ല.

അതിഥികളെ സ്വന്തമെന്നപോൽ
സ്വീകരിക്കുന്നവർ നിസ്വാർത്ഥർ.
മനുഷ്യരുടെ കണ്ണിൽ നോക്കി
സംസാരിക്കുന്നവർ കാവ്യാത്മകമായ ഭാഷയുള്ളവർ നാടോടി ഇശലിൻ്റെ താളത്തിൽ വർത്തമാനം പറയുന്നവർ
ഒരുമയും സഹകരകരണമുള്ളവർ പിറന്ന നാടിനെ നെഞ്ചോട് ചേർക്കുന്നവർ, ദേശാഭിമാനികൾ പവിഴ ദ്വീപിൻ്റെ ചുറ്റുമുള്ള നീലക്കടലുപോലെ തെളിഞ്ഞ രാഷ്ട്രീയമുള്ളവർ ജനാധിപത്യമുള്ളവർ
മതേതര വാദികൾ അവകാശ ബോധമുള്ളവർ ഒറ്റ വാക്കിൽ, പച്ച മനുഷ്യർ.

അവരിപ്പോൾ ശ്വാസം മുട്ടുകയാണ്.
തൊഴിൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. മീൻപിടിക്കാൻ, പാൽ വിൽക്കാൻ, പശുവളർത്താൻ, യാത്ര ചെയ്യാൻ, കിരാത നടപടികൾക്കെതിരെ ശബ്ദമുയർത്താൻ പാടില്ലെന്ന് കൽപ്പിക്കുകയാണ് ഭരണാധികാരികൾ. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ ഓരോന്നായി കേന്ദ്ര സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ നിഷേധിക്കുകയാണ്.
ഇത്തരത്തിലുള്ള നെറികെട്ട നടപടികൾക്കെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായ് ദ്വീപ് ജനതയോടൊപ്പം നിൽക്കുക. പ്രതികരിക്കുക, ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ പോരാടുക.

(കൂടെ ചേർത്തിരിക്കുന്ന ചിത്രങ്ങൾ
2011 ജനുവരിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സോണൽ കലോത്സവത്തിൻ്റെ സംഘാടനത്തിനായി സുഹൃത്തുക്കൾക്കൊപ്പം ദ്വീപിലെത്തിയപ്പോൾ ഉള്ളതാണ്.)