പേരാമ്പ്രയില്‍ സ്ത്രീകള്‍ക്കായി പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതിയുമായി പൊലീസ്; പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് നിയമപരവും മാനസികവുമായ പിന്തുണ ഉറപ്പാക്കും


പേരാമ്പ്ര: സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ ലോകത്തെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നതിനായി പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതിയുമായി പൊലീസ്. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബര്‍ ലോകത്തും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതാണു പദ്ധതി.

ആദ്യഘട്ടത്തില്‍ രണ്ട് പിങ്ക് ബൈക്കുകളിലായി രണ്ടുവീതം വനിതാ പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചു. ഇവരുടെ സേവനം പേരാമ്പ്ര, വടകര പൊലീസ് സബ് ഡിവിഷനുകളിലെ 11 സ്റ്റേഷനുകളില്‍ ലഭ്യമാകും. ഗാര്‍ഹികപീഡനം നേരിടുന്ന വീട്ടമ്മമാരെ നേരിട്ട് സന്ദര്‍ശിച്ച് ഇവര്‍ക്ക് നിയമപരവും മാനസികവുമായ പിന്തുണ ഉറപ്പാക്കും.

പദ്ധതിയുടെ ഭാഗമായി പീഡനങ്ങള്‍ മുന്‍കൂട്ടി കണ്ടു തടയുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീടുകള്‍തോറും സഞ്ചരിച്ചു ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണു പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങള്‍, അയല്‍വാസികള്‍, മറ്റു നാട്ടുകാര്‍ എന്നിവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ മേല്‍നടപടികള്‍ക്കായി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് കൈമാറും.

പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളിലും സ്‌കൂള്‍, കോളജ്, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനിമുതല്‍ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി ജില്ലയില്‍ പിങ്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമാക്കി. ജനത്തിരക്കേറിയ പ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പെട്രോള്‍ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്ന ബുള്ളറ്റ് പെട്രോള്‍ സംഘമായ പിങ്ക് റോമിയോയും പദ്ധതിയുടെ ഭാഗമാണ്.

പദ്ധതിയുടെ കോഴിക്കോട് റൂറല്‍ ജില്ലാതല ഉദ്ഘാടനം റൂറല്‍ എസ്.പി. ഡോ.എ. ശ്രീനിവാസ് നിര്‍വഹിച്ചു. ഷെറീന, ശ്രീജ, ശാരിക, ബിജി എന്നീ പോലീസുദ്യോഗസ്ഥരാണ് പദ്ധതിയിലുള്ളത്. അഡീഷണല്‍ എസ്.പി. എം. പ്രദീപ് കുമാര്‍, ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ കെ. അശ്വകുമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി.വി. സത്യന്‍ എന്നിവര്‍ പങ്കെടുത്തു.