പേരാമ്പ്രയിലെ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; അന്വേഷണ ചുമതല ഡി.വൈ.എസ്.പിക്ക്


പേരാമ്പ്ര: പേരാമ്പ്രയില്‍ യുവതിയുടെ മരണത്തിനിടയാക്കിയത് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നേരിട്ട പീഡനമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ ഐ.പി.സി 304 ബി പ്രകാരം പോലീസ് കേസെടുത്തു. ഡി.വൈ.എസ്.പി ജയന്‍ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇന്നലെ രാത്രിയാണ് റിനീഷയെ ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയില്‍ റിനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകീട്ട് പുല്‍പ്പള്ളി പെരിക്കല്ലൂരിലെ വീട്ടില്‍ സംസ്‌ക്കരിക്കും.

2021 മാര്‍ച്ച് മാസത്തിലാണ് പുല്‍പ്പള്ളി സ്വദേശിയായ റിനിഷയും കൈതക്കല്‍ സ്വദേശിയായ വിജിലേഷും വിവാഹിതരായത്. ഇരുപത്തിമൂന്ന് വയസ്സുകാരിയായ റിന്‍ഷ എട്ട് മാസങ്ങക്ക് ശേഷം ആത്മഹത്യ ചെയ്തു. ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.