പെരുവണ്ണാമൂഴിയില്‍ ആനമതില്‍ വരും: മന്ത്രിയുടെ ഉറപ്പില്‍ കര്‍ഷകരുടെ പ്രതിഷേധം അവസാനിപ്പിച്ചു


പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് പരിധിക്കകത്തെ വന്യമൃഗ ശല്യത്തിനെതിരെ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ വി.ഫാം കര്‍ഷക സംഘടന നടത്തിവന്ന രാപ്പകല്‍ സമരം അവസാനിച്ചു. താമരശേരി രൂപത ബിഷപ്പും, വി.ഫാം രക്ഷാധികാരിയുമായ മാര്‍ റമീജീയോസ് ഇഞ്ചനാനിയലിന് വനം വകുപ്പ് മന്ത്രിയായ എ.കെ.ശശീന്ദ്രനും, സ്ഥലം എം എല്‍.എയായ ടി.പി. രാമകൃഷണനും കോഴിക്കോട് ഡി.എ. ഒ. രാജീവും നല്‍കിയ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്.

പെരുവണ്ണാമൂഴി റേഞ്ചിന് കീഴിലുള്ള പ്രദേശത്ത് മൂന്ന് കിലോ മീറ്റര്‍ ദൂരത്തില്‍ ആനമതില്‍ നിര്‍മിക്കുമെന്ന് മന്ത്രി അറിയിച്ചു. സോളാര്‍ ഫെന്‍സിംഗിന്റെ പണി പുരോഗമിക്കുന്നുണ്ടെന്നും ഉടന്‍ പൂര്‍ത്തിയാക്കും, വനാതിര്‍ത്തിയില്‍ നിന്നും കര്‍ഷകന്റെ കൃഷി ഭൂമിയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരത്തിന്റെ ശിഖിരങ്ങള്‍ മുറിച്ച് മാറ്റി കുരങ്ങ് ശല്യത്തില്‍ നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുമെന്നും അധികാരികള്‍ താമരശ്ശേരി രൂപതാ ബിഷപ്പിനെ അറിയിച്ചു.