ബാലുശ്ശേരിയില്‍ പെട്രോള്‍പമ്പില്‍ കയറി യുവാവ് ജീവനക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു


ബാലുശ്ശേരി: എസ്‌റ്റേറ്റ്മുക്ക് പെട്രോള്‍പമ്പില്‍ ജോലിചെയ്യുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. വാഹനത്തില്‍ ഡീസല്‍ അടിച്ചുകൊണ്ടിരുന്ന ജീവനക്കാരിയുടെ അടുത്തെത്തി ഇയാള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പമ്പില്‍ മൂന്ന് വനിതാജീവനക്കാര്‍ മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ. ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ കരിയാത്തന്‍കാവ് സ്വദേശിനി ഫിദ(26)യ്ക്കാണ് കുത്തേറ്റത്. കഴുത്തില്‍നിന്നു ചോരയൊലിക്കുന്ന നിലയില്‍ അടുത്തുള്ള കടയിലേക്കോടിയ യുവതിയെ നാട്ടുകാര്‍ ഉടനെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. മുറിവ് ആഴത്തിലുള്ളതല്ല.

ഫിദ ഇവിടെ ജോലിക്കെത്തിയിട്ട് കുറച്ചുമാസങ്ങളേ ആയിട്ടുള്ളൂ എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അക്രമിയെ നാട്ടുകാര്‍ പിടിച്ച് ബാലുശ്ശേരി പോലീസില്‍ ഏല്‍പ്പിച്ചു. കരുമല കുന്നുമ്മല്‍ പ്രസാദ് (33) ആണ് കുത്തിയതെന്നും ഇയാളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പരിശോധിച്ചശേഷം ചോദ്യംചെയ്യുമെന്നും പോലീസ് പറഞ്ഞു.