പുതിയ സാരഥിയെ ഇന്നറിയാം; സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും


കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം ബുധനാഴ്ച സമാപിക്കും. വെസ്റ്റ്ഹില്‍ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പന്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ പുതിയ ജില്ലാകമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
വൈകിട്ട് സമാപന സമ്മേളനം കടപ്പുറത്തെ സ്വാതന്ത്ര്യചത്വരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

16 ഏരിയാ സമ്മേളനങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 208 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 250 പേരാണ് കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. കോഴിക്കോട്ടെ 2000 കേന്ദ്രങ്ങളില്‍ സമ്മേളനം തത്സമയം സംപ്രേഷണം ചെയ്യും.

ജനുവരി പത്തിന് ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നാല് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓരോ ഏരിയയില്‍ നിന്നുള്ള പ്രതിനിധികള്‍ പൊതു ചര്‍ച്ചയില്‍ പങ്കാളികളായി. ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മറുപടി നല്‍കി.