പി.എസ്.പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി


തിരുവനന്തപുരം: കലാപക്കൊടി ഉയർത്തിയ പി എസ് പ്രശാന്തിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി സെക്രട്ടറി ആയിരുന്ന പി എസ് പ്രശാന്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലം സ്ഥാനാർത്ഥിയായിരുന്നു. നടപടി പ്രതീക്ഷിച്ചതായിരുന്നുവെന്നാണ് പ്രശാന്തിൻ്റെ പ്രതികരണം.

കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിനാണ് പ്രശാന്തിനെ പുറത്താക്കിയതെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ അറിയിപ്പ്. അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കേരളത്തിൽ കോൺഗ്രസ് നിലവനിൽക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ പ്രശാന്ത് കെ സി വേണുഗോപാലിനെതിരെ പറഞ്ഞതിൽ പശ്ചാത്താപമില്ലെന്ന് വ്യക്തമാക്കി. സംഘടനയെ വേണുഗോപാൽ നശിപ്പിക്കുമെന്ന് പ്രശാന്ത് ആവർത്തിച്ചു.

സസ്പെൻഷന് ശേഷവും തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പ്രശാന്തെന്നാണ് സുധാകരന്റെ ആക്ഷേപം. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ ആവർത്തിച്ചു.