പിഷാരികാവിൽ കാളിയാട്ടം കുറിച്ചു; പ്രഖ്യാപനം അത്താഴപൂജയ്ക്ക് ശേഷം


കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രധാന ക്ഷേത്രമായ ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ മുഹൂർത്തം കുറിച്ചു. കാലത്ത് പൂജയ്ക്ക് ശേഷം പൊറ്റമ്മല്‍ നമ്പീശന്റെയും, ശശികുമാര്‍ നമ്പീശന്റെയും കര്‍മ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രം ട്രസ്റ്റിമാരുടെയും ഊരാളൻമാരുടെയും ഭക്തജനങ്ങളുടെയും സാനിധ്യത്തിലാണ് കാളിയാട്ട മുഹുർത്തം കുറിച്ചത്.

കുംമ്പ മാസം പത്താം തിയ്യതിയോ തൊട്ടടുത്തുള്ള കൊടിയാഴ്ച (ഞായർ, ചൊവ്വ, വെള്ളി) ദിവസങ്ങളിലോ ആണ് കാളിയാട്ടം കുറിക്കുന്നത്. മീനമാസത്തിലാണ് കാളിയാട്ടം നടക്കുക. ഉത്സവം മീനമാസത്തിൽ തന്നെ നടത്തണം എന്നല്ലാതെ നിശ്ചിത ദിവസത്തിലോ, നിശ്ചിത നാളിലോ നടത്തണമെന്ന് നിർബന്ധമില്ല.

ചേമഞ്ചേരിയിലുള്ള പൊറ്റമ്മൽ കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കൽ ചടങ്ങ് നടത്തുന്നത്. കാലത്ത് ക്ഷേത്ര സ്ഥാപകരായ കാരണവൻമാരുടെ തറയിൽവെച്ച് ഊരാളൻമാരുടെ സാനിധ്യത്തിൽ പ്രശ്നം വെച്ചാണ് കാളിയാട്ടത്തിന്റെ മുഹൂർത്തം കുറിക്കുന്നത്. എന്നാൽ ഉടൻ തന്നെ കാളിയാട്ട തിയ്യതി പ്രഖ്യാപിക്കുന്ന പതിവില്ല. അന്നേ ദിവസം രാത്രി അത്താഴ പൂജയ്ക്ക് ശേഷം നടതുറക്കുമ്പോൾ പിഷാരടി കുടുംബത്തിലെ ഒരംഗം മുഹൂർത്തം ഉച്ചത്തിൽ വിളിച്ചറിയിക്കുകയാണ് ആചാരം.

ഇന്ന് കാലത്ത് 9 മണിക്ക് നടന്ന കാളിയാട്ടം കുറിക്കൽ ചടങ്ങുകളിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ പി.നാരായണൻകുട്ടി നായർ, അംഗങ്ങളായ കീഴയിൽ ബാലൻ നായർ, വാഴയിൽ കൊട്ടിലകത്ത് ബാലൻ നായർ, ഇളയിടത്ത് വേണുഗോപാൽ, ഈച്ചരാട്ടിൽ അപ്പു നായർ, മുണ്ടയ്ക്കൽ ഉണ്ണികൃഷ്ണൻ നായർ, ടി.കെ.രാജേഷ്, തുന്നോത്ത് പ്രമോദ്, പി.ടി.രാധാകൃഷ്ണൻ, എക്സിക്യുട്ടീവ് ഓഫീസർ കെ.വേണു, ക്ഷേത്രം മേൽശാന്തി എൻ.നാരായണൻ മൂസത്ത്, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.