പിന്നില്‍ നിന്ന് വന്ന ലോറി സ്‌കൂട്ടറിന്റെ കണ്ണാടിയില്‍ തട്ടി; അപകടം അമ്മയുടെ വീട്ടില്‍ നിന്ന് മടങ്ങവെ; അഹല്യയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ കടിയങ്ങാട്‌



പേരാമ്പ്ര: കെ.പി.സി.സി മുൻ സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെ മകള്‍ അഹല്യയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കടിയങ്ങാട്. കല്ലോടുള്ള അമ്മ വീട്ടില്‍ പോയി മടങ്ങവെയായിരുന്നു അഹല്യ ഓടിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടത്.

കൂത്താളി രണ്ടേ ആറിലെ വളവിലുള്ള കള്ളുഷാപ്പിന് സമീപത്തുവെച്ചായിരുന്നു അപകടം. അഹല്യയുടെ അതേ ദിശയില്‍ നിന്നെത്തിയ ലോറി എതിരെ വന്ന വാഹനത്തിന് സൈഡ് നല്‍കിയപ്പോള്‍ അഹല്യയുടെ സ്‌കൂട്ടറിന്റെ കണ്ണാടിയില്‍ തട്ടുകയും തുടര്‍ന്ന് അഹല്യ സ്‌കൂട്ടറില്‍ നിന്നും തെറിച്ച് ലോറിക്ക് മുന്നില്‍വീഴുകയുമായിരുന്നു. ലോറിക്കടിയില്‍പ്പെട്ട അഹല്യ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.

അപകടമുണ്ടാക്കിയ ലോറി ഓടിച്ചിരുന്ന ഡ്രൈവറെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. ഐ.പി.സി 279, 304 (എ) എന്നീ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പേരാമ്പ്ര സി.ഐ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സ്ഥിരം അപകടമേഖലയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെറിയ കയറ്റവും രണ്ടുവളവുകളും ഒരുമിച്ചുവരുന്ന ഇടമാണിത്. സ്‌കൂട്ടറില്‍ ഏറെ ദൂരെയൊന്നും അഹല്യ പോകാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കത്തിനിടെ സഹപ്രവര്‍ത്തകരില്‍ നിന്നാണ് സത്യന്‍ കടിയങ്ങാട് മകളുടെ വിയോഗ വിവരം അറിയുന്നത്.

അഹല്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.