പാസഞ്ചര്‍ ട്രെയിനുകള്‍ ഒക്ടോബര്‍ ആദ്യം മുതല്‍ പുനരാരംഭിച്ചേക്കും


കോഴിക്കോട്‌: പാസഞ്ചർ ട്രെയിനും എക്സ്പ്രസ് ട്രെയിനുകളിലെ റിസർവേഷൻ ഇല്ലാത്ത കോച്ചുകളും ഒക്ടോബർ ആദ്യവാരം പുനരാരംഭിച്ചേക്കും. സംസ്ഥാനത്ത്‌ കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെയാണ്‌ ട്രെയിൻ ഗതാഗതവും സാധാരണ നിലയിലാകുന്നത്‌.
ജനജീവിതവും ഓഫീസ്‌ പ്രവർത്തനവും പതിവുരീതിയിലായതോടെ പാസഞ്ചർ ട്രെയിനും സാദാ കോച്ചുകളും ഇല്ലാത്തത്‌ യാത്രാദുരിതം വർധിപ്പിക്കുന്നുണ്ട്‌. അധിക നിരക്കും ബുക്കിങ്‌ ചാർജുമടക്കം നൽകിയാണ് അത്യാവശ്യക്കാർ ഇപ്പോൾ യാത്ര ചെയ്യുന്നത്. സീസൺ ടിക്കറ്റും ലഭ്യമല്ല. ദീർഘ യാത്രക്കും ബസ്സുകളെ ആശ്രയിക്കേണ്ടിവരുന്നു.
ട്രെയിനുകൾ പതിവുരീതിയിൽ ഓടിക്കുന്നതിൽ തീരുമാനമെടുക്കാൻ റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ ബുധനാഴ്ച റെയിൽവേ മേലധികാരികളുടെ യോഗം വിളിച്ചിട്ടുണ്ട്. പഴയ നിലയിലും നിരക്കിലും ട്രെയിനുകൾ ഓടിക്കാൻ ആവശ്യപ്പെടുമെന്ന്‌ മന്ത്രി പറഞ്ഞു. ഗതാഗത, ആരോഗ്യവകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുക്കും.
രണ്ടുവർഷമായി ട്രെയിനുകൾ പ്രത്യേക സർവീസായാണ് ഓടുന്നത്. പതിവുരീതിയിലേക്ക്‌ മാറ്റണമെങ്കിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതായി സർക്കാർ ഔദ്യോഗികമായി അറിയിക്കുകയും സർവീസ്‌ പഴയനിലയിലാക്കണമെന്ന് ആവശ്യപ്പെടുകയും വേണം. ഇതിനുള്ള തീരുമാനവും യോഗത്തിലെടുക്കും.
സർവീസ്‌ സുഗമമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടുനിന്ന്‌ പാലക്കാട്‌, തൃശൂർ, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലേക്ക്‌ ബസ്സുകളിൽ യാത്രചെയ്യുന്നവരുടെ കണക്കെടുക്കൽ റെയിൽവേ ആരംഭിച്ചു.