പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് നഗരത്തില്‍ സ്ഥാപിച്ച ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നു; പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളെ കുറിച്ച് വിശദമായി അറിയാം


കോഴിക്കോട്: പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് നഗരത്തില്‍ സ്ഥാപിച്ച ഇ-ഓട്ടോറിക്ഷകള്‍ക്കായുള്ള ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാന്‍ തീരുമാനം. കേരളത്തില്‍ എല്ലായിടത്തുമായി 1140 സ്റ്റേഷനുകളാണ് സ്ഥാപിക്കുക. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും അഞ്ചുവീതം പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന നിയോജകമണ്ഡലങ്ങളില്‍ 15 എണ്ണം വീതമാണ് സ്ഥാപിക്കുക.

ഇതിനു പുറമേ സ്വകാര്യ സംരംഭകര്‍ക്ക് വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഗതാഗത വകുപ്പ് നല്‍കുന്ന 25 ശതമാനം സബ്‌സിഡി ലഭ്യമാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി ആയി അനര്‍ട്ടിനെ നിയമിക്കാനും തീരുമാനിച്ചു. കെ.എസ്.ഇ.ബിയുടെ 26 വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ 2022 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, കെ.എസ്.ഇ.ബി.എല്‍ ചെയര്‍മാന്‍ ഡോ.ബി.അശോക് ഐ.എ.എസ്, കെ.എസ്.ഇ.ബി.എല്‍ ഡയറക്ടര്‍ ആര്‍.സുകു, അനര്‍ട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നരേന്ദ്രനാഥ് വേലുരി ഐ.എഫ്.എസ്, ഇ.എം.സി ഡയറക്ടര്‍ ഡോ.ആര്‍.ഹരികുമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.