പയ്യോളിയിൽ വീട് വിട്ടിറങ്ങിയ യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ


പയ്യോളി: വീട് വിട്ടിറങ്ങിയ യുവതിയെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച സംഭവത്തിൽ ബസ് കണ്ടക്ടർമാരായ രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിലെ 26 കാരിയെയാണ് പറശ്ശിനിക്കടവിലെ ലോഡ്ജിൽ കൊണ്ടുപോയി പ്രതികൾ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബസ് കണ്ടക്ടർമാരായ പട്ടുവം പറപ്പൂളിലെ രൂപേഷ് (21), കണ്ണൂർ കക്കാട് സ്വദേശി മിഥുൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച സന്ധ്യയോടെ കണ്ണൂർ ബസ് സ്റ്റാന്റിൽ വന്നിറങ്ങിയ യുവതിയെ കോഴിക്കോട്-പറശ്ശിനിക്കടവ് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറായ പ്രതി രൂപേഷ് സുരക്ഷിതമായ താമസ സ്ഥലം ശരിയാക്കി തരാമെന്ന് പറഞ്ഞ് പറശ്ശിനിക്കടവിലെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു. ഇയാൾ കണ്ടക്ടറായ ബസ്സിന്റെ ഹാൾട്ട് ട്രിപ്പിലായിരുന്നു യുവതിയെ പറശ്ശിനിക്കടവിലെത്തിച്ചത്. രൂപേഷിന് പകരം പിറ്റേ ദിവസം കണ്ടക്ടറായി പോവേണ്ട പ്രതിയായ മിഥുനെയും ഇയാൾ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. യുവതി ബഹളം വെച്ചതോടെ ലോഡ്ജിൽ നിന്ന് മൂവരും പുറത്തിറങ്ങി.

രൂപേഷ്

ഫെബ്രുവരി 22 ന് മൂന്നരയോടെയാണ് യുവതിയെ കാണാനില്ലെന്ന പരാതിയിൽ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. മൊബൈൽ സ്വിച്ച് ഓഫായിരുന്നതിനാൽ ടവർ ലൊക്കേഷൻ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞില്ല. യുവതിയുടെ പരിചയത്തിലുള്ളയാൾ യുവതിയെ വീഡിയോകോൾ ചെയ്തപ്പോൾ ലഭിച്ച ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതോടെയാണ് പ്രതികളെയും, യുവതിയെയും കണ്ടെത്താനായത്.

വീഡിയോ ദൃശ്യത്തിൽ പറശ്ശിനിക്കടവിലെ പെട്രോൾ പമ്പിന്റെ ബോർഡ് ഉൾപ്പെട്ടിരുന്നു. കണ്ണൂർ സ്വദേശികളായ പയ്യോളി സി.ഐ കെ.കൃഷ്ണനും, എസ്.ഐ വി.ആർ.വിനേഷിനും പെട്രോൾ പമ്പ് പെട്ടന്ന് തിരിച്ചറിയാനായത് പ്രതികളെ കണ്ടെത്തുന്നത് എളുപ്പമാക്കി. നേരത്തെ പയ്യോളിയിൽ ഉണ്ടായിരുന്ന ഇപ്പോഴത്തെ തളിപ്പറമ്പ് എസ്.ഐ എ.കെ.സജീഷുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി.

മിഥുൻ

പയ്യോളി പോലീസ് കൈമാറിയ പെട്രോൾ പമ്പിനെ സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയിൽ പെട്രോൾ പമ്പിലെത്തിയ പോലീസ് പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ്സുകളിലെ ജീവനക്കാരെ ചോദ്യം ചെയ്തു. ആദ്യം പ്രതികൾ പോലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും ഓരോ ബസ്സിലും കയറി പരിശോധിച്ച പോലീസ് യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന രണ്ട് പ്രതികളെയും പോലീസ് പിടികൂടി.

തളിപ്പറമ്പ് എസ്.ഐ എ.കെ.സജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായ പ്രതികളെയും, യുവതിയെയും പയ്യോളി എസ്.ഐ വി.ആർ.വിനീഷിന് കൈമാറുകയായിരുന്നു. വടകര ഡിവൈഎസ്പി മൂസ വള്ളിക്കാടനാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.