പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; പേരാമ്പ്ര സ്വദേശിയായ കളരി ഗുരുക്കള്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍


പേരാമ്പ്ര: കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്ന കളരിസംഘത്തില്‍ കളരി അഭ്യസിക്കാന്‍ വന്ന പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കളരിഗുരുക്കള്‍ അറസ്റ്റില്‍. പേരാമ്പ്ര പുറ്റംപൊയില്‍ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനാണ് പോസ്‌കോ കേസില്‍ അറസ്റ്റിലായത്. കാക്കൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ കോടതി റിമാന്‍ഡ് ചെയ്തു.

സംഘപരിവാര്‍ ബന്ധമുള്ള ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. 2019 ല്‍ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കാക്കൂര്‍ പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസാണ് പ്രതിയെ പേരാമ്പ്രയിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.

കളരിസംഘത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയായിരുന്നു.