പത്ത് ദിവസം മുന്‍പും ലോട്ടറി അടിച്ചു, ആ പണം കൊണ്ട് ബംപറെടുത്തു: അതിലടിച്ചത് 12 കോടി: ജയപാലന് ഭാഗ്യം വന്ന ‘റൂട്ട്മാപ്പ്’ ഇങ്ങനെ


കൊച്ചി: ഓണം ബംപറടിച്ചതിന്റെ അമിതാഹ്ലാദമൊന്നും മരടിലെ ഓട്ടോഡ്രൈവറായ ജയപാലന്റെ മുഖത്തില്ല. മുന്‍പ് പലപ്പോഴും ചെറിയ തുകകള്‍ അടിച്ചിട്ടുള്ളതിനാല്‍ അത് പോലെത്തന്നെയാണ് ഇത്തവണയും. എന്നാല്‍ ഇക്കുറി തുക അല്‍പ്പം വലുതാണെന്ന് മാത്രം.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയപാലന്‍ ഓണം ബംപറിലെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങുന്നത്. സെപ്തംബര്‍ ഒമ്പതിന് നറുക്കെടുത്ത കേരള ഭാഗ്യക്കുറിയില്‍ 5000 രൂപയുടെ സമ്മാനമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ഈ തുക വാങ്ങാന്‍ പോയപ്പോഴാണ് ഓണം ബംപറും ജയപാലന്‍ വാങ്ങുന്നത്. ടിഇ 645465 എന്ന നമ്പര്‍ അങ്ങിനെ ജയപാലനെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭാഗ്യവാനാക്കി മാറ്റി.

ഓട്ടോ ഡ്രൈവറായ ജയപാലന് നേരത്തെയും ലോട്ടറിയടിച്ചിട്ടുണ്ട്. അതേക്കുറിച്ച് ജയപാലന്‍ പറയുന്നത് ഇങ്ങനെ…

നേരത്തെ ഒമ്പതാം തിയ്യതി 5000 രൂപ അടിച്ചിരുന്നു. സെപ്തംബര്‍ 10 ന് ആ ടിക്കറ്റ് മാറാനായാണ് പോയത്. അന്ന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജന്‍സിയില്‍ ഓണം ബംപറിന്റെ ടിക്കറ്റുകള്‍ നോക്കി. കണ്ടപ്പോള്‍ ഒരു ഫാന്‍സി നമ്പര്‍ പോലെ തോന്നിയത് കൊണ്ടാണ് താന്‍ ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലന്‍ പറഞ്ഞു. അടിച്ച പൈസക്ക് ഒരു ബമ്പറും 5 ടിക്കറ്റ് വേറെയും എടുത്തു.

കുറച്ച് കടമുണ്ട്. അത് തീര്‍ക്കണം. രണ്ട് സിവില്‍ കേസുണ്ട്. അതും തീര്‍ക്കണം. പിന്നെ മക്കളുണ്ട്. പെങ്ങള്‍മാര്‍ക്കും കുറച്ച് പൈസ കൊടുക്കണം. അതൊക്കെ തന്നെയാണ് ആഗ്രഹമെന്ന് ജയപാലന്‍ പറയുന്നു. ആദ്യം പറഞ്ഞ് കേട്ടപ്പോള്‍ വിശ്വാസമായില്ലെന്ന് മകനും കണ്ണീരോട് പറയുന്നു. വീട് പണി കഴിഞ്ഞതോടെ കടത്തില്‍ മുങ്ങിയിരിക്കുകയായിരുന്നു. വലിയ ആശ്വാസവും ഭാഗ്യമാണ് ഈ ലോട്ടറിയെന്നും ജയപാലന്റെ അമ്മയും പറഞ്ഞു.

നേരത്തെ ഓണം ബംപര്‍ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി മലയാളിയായ സെയ്ദലവി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. എന്നാല്‍ ടിക്കറ്റെടുത്തെന്ന് പറഞ്ഞ സുഹൃത്ത് ഈ വാദം നിഷേധിച്ചു. ടിക്കറ്റ് വിറ്റത് എറണാകുളത്ത് തന്നെയാണെന്ന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജന്‍സീസ് അപ്പോഴും ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒടുവില്‍ കാനറാ ബാങ്കില്‍ ടിക്കറ്റ് സമര്‍പ്പിച്ച ശേഷമാണ് ജയപാലന്‍ താനാണ് ആ ഭാഗ്യവാനെന്ന് മലയാളികളോട് വിളിച്ചുപറഞ്ഞത്.