പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; അൻപത്തിയഞ്ചുകാരന് നാല് വര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി


കൊയിലാണ്ടി: പതിനഞ്ചുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കുറ്റവാളിക്ക് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി നാല് വർഷം തടവുശിക്ഷ വിധിച്ചു. തിരുവണ്ണൂർ സ്വദേശി അൻപത്തിയഞ്ചുകാരനായ ഉള്ളാട്ടിൽ തുളസീദാസ് എന്ന പങ്കജാക്ഷനെയാണ് കോടതി ശിക്ഷിച്ചത്.

നാല് വർഷം തടവിനു പുറമെ 25000 രൂപ പിഴയും ഇയാൾ അടയ്ക്കണമെന്ന് കോടതി വിധിച്ചു. പിഴ നൽകിയില്ലെങ്കിൽ എട്ട് മാസം അധികതടവ് അനുഭവിക്കണം. പോക്സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് അനിൽ ടി.പി ആണ് ശിക്ഷ വിധിച്ചത്.

2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലേക്കു നടന്നു വരികയായിരുന്ന കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. എലത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ വിജേഷ്. പി ആണ് അന്വേഷിച്ചത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പി. ജെതിൻ ഹാജരായി.