നെല്ലും മീനും പദ്ധതി: ചങ്ങരോത്ത് പഞ്ചായത്തിൽ ജനകീയ മത്സ്യകൃഷി ആരംഭിച്ചു


പേരാമ്പ്ര: സംസ്ഥാന സർക്കാരിന്റെ നെല്ലും മീനും പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങരോത്ത് പഞ്ചായത്തിലെ 13-ാം വാർഡിലെ കൈപ്രം ഹരിത പാടശേഖരത്തിൽ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി ആരംഭിച്ചു. ഒന്നര ഏക്കറിൽ പ്രത്യേകം തയാറാക്കിയ കുളത്തിൽ 90,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി. ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി അധ്യക്ഷനായി. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രമോദ് മുഖ്യാതിഥിയായി. കൈപ്രം പാടശേഖരത്തിൽ 75 ഏക്കറിലാണ് പുതുതായി നെൽക്കൃഷി ആരംഭിക്കുന്നത്. വിത്തും വളവും ഹെക്ടറിന് 8000 രൂപവീതം സബ്സിസിഡിയും കൃഷിക്കാർക്ക് ലഭ്യമാക്കും.

നെൽകൃഷിക്കൊപ്പം ഇടവിള കൃഷിയെന്ന നിലയിലാണ് മത്സ്യകൃഷിയും ആരംഭിച്ചത്. കാർഷികാവശ്യത്തിനുള്ള അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് നിർമിച്ച എം. നിധിൻ ലാലിനെ ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം സി.എം ബാബു പൊന്നാടയണിയിച്ച് ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം പി.ടി. അഷ്റഫ്, പഞ്ചായത്തംഗങ്ങളായ കെ. സുമതി, പി.പി. റസ്മിന, കൃഷി ഓഫീസർ പി.കെ. ജിജിഷ, ഫിഷറീസ് കോ ഓർഡിനേറ്റർ വി. സുജേഷ്, പ്രമോട്ടർമാരായ റോജി ജോസഫ്, കെ. സുനിൽ കുമാർ, പാടശേഖര സമിതി പ്രസിഡന്റ്‌ കൈപ്രം ഗോപാലൻ, കെ.പി. നിഷ, കുറുങ്ങോട്ട് ദാമോദരൻ, ഒ.എം. രാധാകൃഷ്ണൻ, ബിനു, രാജൻ നമ്പ്യാർ, ആലിയാട്ട് ഹമീദ് എന്നിവർ സംസാരിച്ചു.

പാടശേഖര സമിതി സെക്രട്ടറി കൊയിലോത്ത് ബാലൻ സ്വാഗതവും ഫിഷറീസ് ഇൻസ്പെക്ടർ ശ്യാം ചന്ദ് നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.