നിപ വൈറസ്; ചാത്തമംഗലം പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണില്‍, പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലും നിയന്ത്രണം, വാര്‍ഡുകള്‍ ഏതെല്ലാം, നിയന്ത്രണങ്ങള്‍ എന്തെല്ലാം


കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുഴുവനായും പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഢി ഉത്തരവിറക്കി.

മുക്കം മുന്‍സിപ്പാലിറ്റിയിലെ 18,19,20,21,22 വാര്‍ഡുകള്‍ മുഴുവനും, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ 9,10,11 വാര്‍ഡുകള്‍ മുഴുവനും, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,3,11,12,13,14,15,1,6 വാര്‍ഡ് മുഴുവനും, വാര്‍ഡ് 9 ലെ പരപ്പില്‍ ഭാഗം മാത്രം വാര്‍ഡ് 10 ലെ പഴംപറമ്പ് – പൊറ്റമ്മല്‍ ഭാഗം, കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 മുഴുവന്‍, വാര്‍ഡ് 13 ലെ അരീക്കോട് മുക്കം സ്റ്റേറ്റ് ഹൈവേയുടെ ഇടത് ഭാഗം. എന്നീ വാര്‍ഡുകളിലും പ്രദേശങ്ങളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നിയന്ത്രണങ്ങള്‍ എന്തെല്ലാം, നോക്കാം

1. കണ്ടെയിന്‍മെന്റ് സോണായ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല (Strict perimeter control)

2. വാര്‍ഡുകളില്‍ കര്‍ശനമായ ബാരിക്കേഡിംഗ് നടത്തും. ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തണം.

3. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ അനുവദനീയമായിട്ടുള്ളൂ. പ്രവര്‍ത്തന സമയം രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 12 മണി വരെ മാത്രം. മരുന്ന് ഷോപ്പുകള്‍ക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല.

4. സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ -പൊതുമേഖല – ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.

5. തദ്ദേശസ്വയംഭരണ സ്ഥാപനം, വില്ലേജ് ഓഫീസുകള്‍, പോലീസ് സ്റ്റേഷന്‍ എന്നിവ മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, വില്ലേജുകളിലും പൊതുജനങ്ങള്‍ എത്തുന്നത് തടയേണ്ടതും പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

6. വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. നാഷണല്‍ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താന്‍ പാടുള്ളതല്ല. ഇതുസംബന്ധിച്ച് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും നിര്‍ദ്ദേശങ്ങള്‍ നല്‍കണം.