നിപ; ചാത്തമംഗലത്ത് വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് തുടങ്ങും


കോഴിക്കോട്: നിപ രോഗ ബാധ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് തുടങ്ങും. രോഗ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘമാണ് വവ്വാലുകളെ പിടികൂടുക. മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായവും ഉണ്ടാകും. രോഗം ബാധിച്ചു മരിച്ച പന്ത്രണ്ടുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന മുന്നൂരിനടുത്ത് വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങൾ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ വല കെട്ടി രാത്രിയോടെ വവ്വാലുകളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്ക പട്ടികയിലെ കൂടുതൽ പേരുടെ പരിശോധന ഫലങ്ങൾ ഇന്ന് വരും. മെഡിക്കൽ കോളേജിൽ 64 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.