നിങ്ങള്‍ക്ക് വിളിക്കാം, പരാതി കേള്‍ക്കാന്‍ അവരുണ്ട്‌; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കായി പുതിയ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍


തിരുവന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കായി പുതിയ ഹെല്‍പ്ലൈന്‍ നമ്പറുകള്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി. നമ്പര്‍ നാളെയാകും പ്രവര്‍ത്തനത്തില്‍ വരിക.

വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ‘ഡൊമെസ്റ്റിക് കോണ്‍ഫ്ളിക്ട് റെസല്യൂഷന്‍ സെന്റര്‍’ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളുടെ പരാതികള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദേശിക്കുന്ന നടപടിയാണ് ഇത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളില്‍ അടിയന്തരമായി നടപടി സ്വീകരിക്കാനും പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില മരണങ്ങള്‍ നമ്മെ ഉത്കണ്ഠപ്പെടുത്തുന്നു. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസാരകാര്യമല്ലെന്നും, വിഷയം ഗൗവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വനിതകള്‍ക്കെതിരെ സൈബര്‍ അതിക്രമങ്ങള്‍ക്കെതിരായ പരാതികള്‍ക്കായി അപരാജിത എന്ന ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട് അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ നല്‍കാനും ഈ സംവിധാനം ഉപയോഗിക്കാം.

aparajitha.pol@kerala.govi.in എന്ന വിലാസത്തിലേക്ക് പരാതികള്‍ മെയില്‍ അയക്കാം. ഈ സംവിധാനത്തിലേക്ക് വിളിക്കാനുള്ളനമ്പര്‍- 9497996992. ഈ നമ്പര്‍ നാളെയാണ് നിലവില്‍ വരിക.

പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം.നമ്പര്‍- 9497900999, 9497900286

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫിസറായി നിയമിച്ചു. 9497999955 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുള്ള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരമുണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.