നരിക്കുനിയില്‍ ഭക്ഷ്യവിഷബാധ: വിവാഹ വീട്ടിൽ നിന്നുള്ള ചിക്കൻ റോൾ കഴിച്ച രണ്ടര വയസുകാരന്‍ മരിച്ചു; ആറ് കുട്ടികള്‍ ചികിത്സയില്‍


കോഴിക്കോട്: വിവാഹ വീട്ടില്‍ നിന്നുള്ള ചിക്കൻ റോൾ കഴിച്ച് അവശനിലയിലായ കുട്ടികളില്‍ ഒരാള്‍ മരിച്ചു. നരിക്കുനി വീര്യമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ രണ്ടര വയസുള്ള മുഹമ്മദ് യമിനാണ് മരിച്ചത്. ആറ് കുട്ടികള്‍ ചികിത്സയിലാണ്.

വിവാഹ വീട്ടില്‍ നിന്ന് പാര്‍സലായി കൊണ്ടുവന്ന ഭക്ഷണം കഴിച്ച സമീപത്തെ വീടുകളിലെയും ബന്ധുവീടുകളിലെയും കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇന്നലെയാണ് ഒരു വിവാഹവീട്ടില്‍ നിന്നും നരിക്കുനി പഞ്ചായത്തിലെ വീരമ്പ്രം സ്വദേശി അക്ബറിന്റെ വീട്ടിലേക്ക് ഭക്ഷണം പാര്‍സലായി കൊണ്ടു വന്നത്. ഈ ഭക്ഷണം കഴിച്ചാണ് അക്ബറിന്റെ മകന്‍ മുഹമ്മദ് യമിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.

യമിനെ കൂടാതെ മറ്റു വീടുകളിലുള്ള ആറ് കുട്ടികള്‍ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവരെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. താമരശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്.

ആകെ 11 കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ നാല് പേര്‍ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കുട്ടികളെ മാത്രമാണ് ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ചിക്കന്‍ കൊണ്ടുള്ള വിഭവം കഴിച്ച കുട്ടികളിലാണ് ആരോഗ്യപ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.