തെരഞ്ഞെടുപ്പ്‌ പ്രചാരവേലയുടെ ഉപകരണമായി കേന്ദ്ര ഏജൻസികൾ: സിപിഎം


തിരുവനന്തപുരം: എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ പ്രസ്താവനയെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

ഭരണമികവിന്റെയും രാഷ്ട്രീയ നിശ്ചയദാർഢ്യത്തിന്റെയും ഫലമായി കേരളീയ പൊതുസമൂഹ മനസ്സിൽ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും തിളക്കമേറിയ പ്രതിച്ഛായയാണ് ഉള്ളത്. ഇതും ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവർ മാറി. തെരഞ്ഞെടുപ്പ് പ്രചാരവേലയുടെ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജൻസികൾ അധഃപതിച്ചു. ജനങ്ങൾ വിഡ്ഢികളാണെന്നു കരുതരുത്. യുഡിഎഫ്- ബിജെപി കൂട്ടുകെട്ട് നടത്തുന്ന ഈ വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നൽകും.

പ്രതികളിലൊരാൾ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞതാണെന്ന രീതിയിൽ മാസങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഹൈക്കോടതിയിൽ കസ്റ്റംസ് പ്രസ്താവന നൽകുന്നതിന്റെ ഉദ്ദേശ്യം പകൽ പോലെ വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജൻസികളുടെ ദുരുപയോഗവുമാണ്.

കഴിഞ്ഞ കുറച്ചുകാലമായി ബിജെപിയും കോൺഗ്രസും ഉയർത്തിയ അടിസ്ഥാനരഹിത ആരോപണങ്ങൾ കോടതികളിൽ പ്രസ്താവനകളും സത്യവാങ്‌‌മൂലങ്ങളുമായി എഴുതി കൊടുക്കുന്ന പണിയാണ് ഇഡിയും കസ്റ്റംസും സിബിഐയും ചെയ്യുന്നത്.

സ്വർണക്കടത്ത് അന്വേഷിക്കാൻ വന്ന ഏജൻസികൾക്ക് ഇതുവരെയും അതു സംബന്ധിച്ച ഒന്നുംതന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പുകമറ സൃഷ്ടിച്ച് സങ്കുചിത രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പരാജയപ്പെടുത്തിയതാണ്

അതിൽ നിന്നും പാഠം പഠിക്കാതെ തരംതാണ കളിക്ക് നിൽക്കുന്നവർ ഇതു കേരളമാണെന്ന് ഓർക്കുന്നത് നല്ലതാണ്. രാഷ്ട്രീയമായി ജനങ്ങളെ സമീപിക്കാൻ ധൈര്യമില്ലാത്തവരുടെ വ്യക്തിഹത്യാ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന്‌ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു