തൃശൂർ പൂരത്തിനിടെ ആൽമരക്കൊമ്പ് മുറിഞ്ഞ് വീണ് രണ്ടു പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്


തൃശൂർ: തൃശൂർ പൂരത്തിനിടെ ആൽമരംമരത്തിന്റെ കൊമ്പ് പൊട്ടിവീണ് അപകടം. രണ്ട് പേർ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു. തിരുവമ്പാടി ദേവസ്വം ബോർഡ് അംഗങ്ങളായ കുട്ടനെല്ലൂർ സ്വദേശി രമേശ്, പനയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഇരുപത്തിയഞ്ചു പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സി.ഐ ഉൾപ്പെടെ ഏതാനും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് അപകടം. രാത്രി 12.20ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്. പഞ്ചവാദ്യസംഘത്തിന് മേലേക്ക് സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയെങ്കിലും ഉടൻ തളയ്ക്കാനായി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുട്ടായതിനാൽ ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം ചെറിയ രീതിയിൽ തടസപ്പെട്ടു.

സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്തെത്തി. ആൾക്കൂട്ടം കുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കാനിരിക്കുന്ന മറ്റ് ചടങ്ങുകൾ നടത്തിയേക്കില്ല. പൂരത്തിന്റെ വെടിക്കെട്ട് നടത്തുന്നതിൽ നിന്ന് തിരുവമ്പാടിയും പാറമേക്കാവും പിന്മാറി. കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വെടിക്കെട്ട് നടത്താനായി വെടിമരുന്നുകൾ നിറച്ചുകഴിഞ്ഞിരുന്നു. അതിനാൽ വെടിക്കോപ്പ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പൊട്ടിച്ചു കളയുമെന്ന് ദേവസ്വം അധികൃതർ പ്രതികരിച്ചു. പൊട്ടിച്ച് കളയുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും ദേവസ്വം പ്രതിനിധികൾ വ്യക്തമാക്കി.