തീര്‍ത്ഥാടക കേന്ദ്രങ്ങളിലേക്കുള്ള തീവണ്ടികള്‍ ഇനി ‘സസ്യഭക്ഷണ സൗഹൃദ’മാകും; സസ്യാഹാരത്തിന് ഇനി മുതല്‍ ‘സാത്വിക്’ സര്‍ട്ടിഫിക്കേഷനും


ന്യൂഡല്‍ഹി: തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീവണ്ടികള്‍ ‘സസ്യഭക്ഷണ സൗഹൃദ’മാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീവണ്ടികളില്‍ ‘സാത്വിക് സര്‍ട്ടിഫൈഡ്’ ഭക്ഷണം ലഭ്യമാക്കുമെന്ന് സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഐ.ആര്‍.സി.ടി.സിയുമായി ധാരണയിലെത്തിയെന്നും കൗണ്‍സില്‍ അറിയിച്ചു.

തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തുന്ന തീവണ്ടികളില്‍ സസ്യഭക്ഷണം ഉറപ്പുവരുത്തുന്നതിന് ഐ.ആര്‍.സി.ടി.സിയുമായി കൈകോര്‍ക്കുന്നതായി സാത്വിക് കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഐ.ആര്‍.സി.ടി.സിയുമായി ചേര്‍ന്ന് നവംബര്‍ 15 മുതല്‍ സാത്വിക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി നടപ്പാക്കും. കൂടാതെ, തീവണ്ടികളിലെ സസ്യഭക്ഷണ വിഭവങ്ങളുടെ കൈപ്പുസ്തകവും തയ്യാറാക്കും.

സസ്യഭക്ഷണത്തിന് നിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനമാണ് സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ. മാംസം, മത്സ്യം, മുട്ട, ആല്‍ക്കഹോള്‍, നിക്കോട്ടിന്‍ എന്നിവയൊന്നും ഇല്ലാത്ത പൂര്‍ണ സസ്യഭക്ഷണ ഉല്‍പന്നങ്ങള്‍ക്കാണ് സാത്വിക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സസ്യഭക്ഷണം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഐ.ആര്‍.സി.ടി.സി ഡല്‍ഹിയില്‍നിന്ന് കത്രയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസില്‍ സാത്വിക് സര്‍ട്ടിഫൈഡ് ഭക്ഷണം ലഭ്യമാക്കുമെന്നും കൗണ്‍സില്‍ അറിയിച്ചു. ഇത്തരത്തിലുള്ള 18 തീവണ്ടികളില്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഐ.ആര്‍.സി.ടി.സിയുടെ പാചകശാലകള്‍ കൂടാതെ, എക്സിക്യൂട്ടീവ് ലോഞ്ചുകള്‍, ബഡ്ജറ്റ് ഹോട്ടലുകള്‍, ഫുഡ് പ്ലാസകള്‍, ട്രാവല്‍-ടൂര്‍ പാക്കേജുകള്‍, റെയില്‍നീര്‍ പ്ലാന്റുകള്‍ എന്നിവയ്ക്കും സാത്വിക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

അതേസമയം സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രസ്താവനയോട് ഐ.ആര്‍.സി.ടി.സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.