താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട, മൂന്ന് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ


താമരശ്ശേരി: വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. കോഴിക്കോട് റൂറൽ എസ്.പി ഡോ.എ.ശ്രീനിവാസ്‌ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പി എൻ.സി.സന്തോഷ് കുമാർ, നാർക്കോട്ടിക് ഡിവൈഎസ്പി സുന്ദരൻ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി
അടിമാറിക്കൽ വീട്ടിൽ ആബിദ് (35), പെരുമ്പള്ളി കെട്ടിന്റെ അകായിൽ ഷമീർ എന്ന ഷഹീർ (40) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പുതുപ്പാടി എലോക്കരവെച്ച് പോലീസ് സംഘാങ്ങളായ താമരശ്ശേരി ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, എസ്.ഐ ശ്രീജേഷ്, ക്രൈം സ്കോഡ് എസ്.ഐമാരായ രാജീവ് ബാബു, സുരേഷ്.വികെ, ബിജു.പി, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ ബവീഷ്, ജിലു സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് പിടികൂടിയത്.

എലോക്കരവെച്ച് പോലീസ്
കൈകാണിച്ചെങ്കിലും നിർത്താതെപോയ KL 57 -8121 സ്കൂട്ടർ പിന്തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. സ്കൂട്ടറിന്റെ സീറ്റിനടിയിലും, ഷമീറിന്റെ കൈവശം കവറിൽ സൂക്ഷിച്ച നിലയിലുമായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷം രൂപ വിലവരും.

കാസർഗോഡ്, തമിഴ്നാടിലെ തേനി എന്നിവിടങ്ങളിലെ മൊത്ത കച്ചവടക്കാരിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് അടിവാരം, താമരശ്ശേരി കൊടുവള്ളി, കോഴിക്കോട് എന്നിവിടങ്ങളിലെ കച്ചവടക്കാർക്കും, സ്കൂൾ വിദ്യാർഥികൾക്കും വിൽപ്പന നടത്തുന്നത് ആണ് പ്രതികളുടെ രീതി. ആബിദ് ഒരു വർഷം മുമ്പ് നാല് കിലോ കഞ്ചാവുമായി താമരശ്ശേരി എക്സൈസ് പിടികൂടി രണ്ടു മാസം ജയിലിൽ കഴിഞ്ഞതാണ്. വീണ്ടും 2021 ഫെബ്രുവരിയിൽ 100 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയെങ്കിലും, അന്നുതന്നെ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. ആറുവർഷം മുമ്പ് ചന്ദന മരം മുറിച്ച് മോഷ്ടിച്ചതിന് കൽപ്പറ്റയിലും, ചാരായം കടത്തിയതിന് വൈത്തിരിയിലും കേസുണ്ട്.

സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന ആബിദിന്റെ പേരിൽ നാട്ടുകാർ പോലീസിന് മാസ് പെറ്റീഷൻ നൽകിയിരുന്നു. ഷമീർ ആദ്യമായാണ് പോലീസ് പിടിയിലാകുന്നത്. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.