താമരശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ


താമരശ്ശേരി: കാർ തടഞ്ഞുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊടുവള്ളി കച്ചേരിമുക്ക് സ്വദേശി ലിൻഷാൻ (25), നന്മണ്ട സ്വദേശി ധനീഷ് ലാൽ (29) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ ലിൻഷാനിനെ കോടതി റിമാൻഡ് ചെയ്തു. ധനീഷിനെ ജാമ്യത്തിൽ വിട്ടയച്ചു.

വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിൽ ലിൻഷാനിന്റെ ഭാര്യയുടെ ബന്ധുവായ സൗത്ത് കൊടുവള്ളി സ്വദേശി അജുൽ അർഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി.

വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കാറിൽ യാത്ര ചെയ്യുകയായിരുന്ന അജുൽ അർഷാദിനെ രണ്ടുകാറുകളിലായി പിന്തുടർന്നെത്തിയ ലിൻഷാലും സുഹൃത്ത് ധനീഷ് ലാലും പുല്ലാഞ്ഞിമേടിന് സമീപം വെച്ച് റോഡിന് കുറുകെ വാഹനം നിർത്തി അജുൽ അർഷാദിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാറിൽവെച്ച് ഭീഷണിപ്പെടുത്തിയ ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞ് റോഡിൽ അജുലിനെ ഇറക്കിവിട്ട് പ്രതികൾ കടന്നുകളഞ്ഞെന്നാണ് പരാതി.