തവനൂരിൽ നാടകാന്ത്യം; ഫിറോസിനെ കീഴടക്കി കെ ടി ജലീൽ


തവനൂർ: കേരളം ഉറ്റുനോക്കിയ തവനൂരിലെ നിയമസഭാ പോരിൽ മുൻ മന്ത്രി കെ.ടി ജലീലിന് വിജയം. സന്നദ്ധ പ്രവർത്തകനും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഫിറോസ് കുന്നംപറമ്പിലിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ജലീൽ കീഴടക്കിയത്. 3,066വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജലീലിന്റെ വിജയം.

വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകളോളം പിന്നിൽ നിന്ന ശേഷമാണ് കെ ടി ജലീൽ ജയിച്ചു കയറിയത്. തുടക്കം മുതൽ മണ്ഡലത്തിൽ ഫിറോസിനായിരുന്നു മേധാവിത്വം. എന്നാൽ അവസാന വട്ട വോട്ടെണ്ണലിലേക്ക് കടന്നപ്പോൾ കെ ടി ജലീലിൻ്റെ ഭൂരിപക്ഷം ഒറ്റയടിക്ക് 3,066 ലേക്ക് ഉയരുകയായിരുന്നു.

2011ൽ തവനൂർ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ജലീൽ ഭൂരിപക്ഷം വർധിപ്പിച്ചിട്ടുണ്ട്. 2011-ൽ 6854 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ജലീലിന്. 2016-ൽ അത് 17064 ആയി ഉയർന്നു. എൻ.ഡി.എയ്ക്കുവേണ്ടി രമേശ് കോട്ടയപ്പുറത്താണ് മത്സരരംഗത്തുണ്ടായിരുന്നത്.

പ്രചാരണത്തിൽ കനത്ത വെല്ലുവിളിയാണ് ജലീൽ നേരിട്ടത്. നിയമന വിവാദത്തിൽ ലോകായുക്ത വിധിയെ തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരികയും ചെയ്തു.