‘ഡെല്‍റ്റ വകഭേദത്തെക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷി, വാക്‌സിനെടുത്തവര്‍ക്ക് രോഗം ഗുരുതരമാകില്ല’; ഒമിക്രോണിനെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്



തിരുവനന്തപുരം: കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഡെല്‍റ്റ വകഭേദത്തെക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷിയാണ് ഒമിക്രോണിനെന്നും വാക്‌സിനെടുത്തവര്‍ക്ക് രോഗം ഗുരുതരമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു.

ഒമിക്രോണിനെതിരെ വാക്സിന്‍ മികച്ച പ്രതിരോധം നല്‍കുമെന്നാണ് ലഭ്യമായ വിവരം. അതിനാല്‍ രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവര്‍ എത്രയും പെട്ടെന്ന് വാക്സിന്‍ എടുക്കണമെന്ന് വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു. വാക്സിനേഷനെ ഒമൈക്രോണ്‍ അതിജീവിക്കുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിലവില്‍ കേരളത്തില്‍ എവിടെയും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല. ഒമിക്രോണ്‍ ഭീഷണി നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ വിമാനത്താവളങ്ങളില്‍ പരിശോധിക്കുന്നതിന് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. നെഗറ്റീവായാല്‍ വീട്ടില്‍ ഏഴുദിവസം ക്വാറന്റൈനില്‍ കഴിയണം. തുടര്‍ന്ന് എട്ടാംദിവസവും വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ വീണ്ടും ഏഴുദിവസം കൂടി ക്വാറന്റൈനില്‍ തുടരണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.