ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തത് എസ്.ഐ തന്നെയെന്ന് കണ്ടെത്തല്‍: എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഉപയോഗിച്ചത് എസ്.ഐയെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം മംഗലാപുരം മുന്‍ എസ്.ഐയും ഇപ്പോള്‍ ചാത്തന്നൂര്‍ എസ്.ഐയുമായ ജ്യോതി സുധാകറാണ് ഫോണ്‍ തട്ടിയെടുത്തത്. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്‍ക്വസ്റ്റിനിടെ എസ്.ഐ ഫോണ്‍ തട്ടിയെടുത്തതായി കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐയെ സസ്‌പെന്റ് ചെയ്തു. മംഗലാപുരം സ്വദേശിയായ അരുണ്‍ ജെറിയുടെ ഫോണാണ് എസ്.ഐ തന്റെ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ചത്. ജൂണ്‍ 18നാണ് അരുണ്‍ ജെറി ട്രെയിന്‍ തട്ടി മരിച്ചത്. ജ്യോതി സുധാകര്‍ മംഗലാപുരം സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് ഇന്‍ക്വസ്റ്റിനിടെ ഫോണ്‍ എടുത്തുവെയ്ക്കുകയായിരുന്നു.

അരുണിന്റെ ഫോണ്‍ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിപ്പെട്ടിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്.ഐ തന്നെയാണ് ഫോണ്‍ എടുത്തതെന്ന് മനസിലായത്.