ടോക്യോ ഒളിമ്പിക്‌സില്‍ പി.വി സിന്ധുവിന് വെങ്കലം; തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത


കോഴിക്കോട്: ടോക്യോ ഒളിമ്പിക്സ് ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ടാം മെഡൽ നേടിയത്. സിന്ധുവിന് കനത്ത വെല്ലുവിളി ഉയർത്തിയതിനു ശേഷമാണ് ജിയാവോ തോൽവി സമ്മതിച്ചത്.

രണ്ട് ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു സ്വന്തമാക്കി. 2016ലെ റിയോ ഒളിമ്പിക്സിൽ സിന്ധു വെള്ളി നേടിയിരുന്നു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടവുമാണിത്.

ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമിൽ ചൈനയുടെ ഹി ബിംഗ് ജിയാവോ കടുത്ത വെല്ലുവിളി ഉയർത്തി. നീണ്ട റാലികളും തകർപ്പൻ സ്മാഷുകളും പിൻപോയിൻ്റ് ഡ്രോപ്പുകളും പിറന്ന രണ്ടാം ഗെയിമിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മത്സരിച്ചു. നീണ്ട റാലികൾ തകർപ്പൻ സ്മാഷിലൂടെയാണ് സിന്ധു പലപ്പോഴും ക്ലോസ് ചെയ്തത്. അതേസമയം, ജിയാവോയുടെ ക്ലോസിംഗ് ഗെയിം പലപ്പോഴും ഡിസ്ഗൈസ് ഡ്രോപ്പുകളായിരുന്നു. ഗെയിമിലുടനീളം സിന്ധു തന്നെയാണ് ലീഡ് ചെയ്തതെങ്കിലും അവസാനം വരെ പൊരുതിയാണ് ചൈനീസ് താരം കീഴടങ്ങിയത്.