ടിപിആര്‍ നിരക്ക് പ്രകാരം പുതിയ നിയന്ത്രണങ്ങള്‍; പേരാമ്പ്ര മണ്ഡലത്തില്‍ കാറ്റഗറി ‘ബി’യില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ഏതെല്ലാം, പ്രദേശത്തെ ഇളവുകള്‍ എന്തെല്ലാം? നോക്കാം വിശദമായി


പേരാമ്പ്ര: കൊവിഡ് വ്യാപനം കുറഞ്ഞ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍. കാറ്റഗറി എ, ബി എന്നിവയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കാണ് ഇളവുകള്‍ ബാധകമാവുക. ടി പി ആര്‍ നിരക്ക് അഞ്ച് ശതമാനത്തിനും പത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇഴവ് ബാധകമാവുക. ഇത് പ്രകാരം പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകള്‍ ബി കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. പേരാമ്പ്ര, ചക്കിട്ടപ്പാറ, തുറയൂര്‍, കീഴരിയൂര്‍ എന്നീ പഞ്ചായത്തുകള്‍ കാറ്റഗറി ബിയിലാണ്. ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇവിടെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് അനുവദിക്കപ്പെട്ടിരിക്കുന്നത് എന്ന് പരിശോധിക്കാം.

അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍

  • പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫിസുകളും, കമ്പനി കോര്‍പ്പറേഷന്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ 100 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തനം നടത്താം.
  • ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാം.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന എല്ലാ വിധത്തിലുള്ള കടകളും, വാഹനങ്ങള്‍, റിപ്പയര്‍ ചെയ്യുന്നതുമായി, ബന്ധപ്പെട്ടകടകളും (വാഹന വില്‍പ്പന നടത്തുന്ന ഷോറൂമുകള്‍ ഒഴികെ) രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ 50% ജീവനക്കാരെ വച്ച് എല്ലാ ദിവസങ്ങളിലുംതുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ 50% ജീവനക്കാരെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം.
  • അക്ഷയ കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ തുറന്നു പ്രവര്‍ത്തിക്കാം.
  • എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് (ശനി, ഞായര്‍ ഉള്‍പ്പെടെ).
  • ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാം.
  • സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
  • ബാറുകളിലും ബവ്റിജസ് ഔട്‌ലെറ്റുകളിലും പാഴ്സല്‍ സര്‍വീസ് മാത്രം അനുവദനീയമാണ്.
  • കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത, സായാഹ്ന സവാരി അനുവദനീയമാണ്.
  • ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിംസ് എന്നിവ എസി ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേര്‍ക്ക് പ്രവേശനം അനുവദിച്ച് പ്രവര്‍ത്തിക്കാം.
  • വീട്ടു ജോലിക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്.
  • പൊതുഗതാഗതം അനുവദനീയമാണ്. എല്ലാ ബസ്സുകള്‍ക്കും സര്‍വ്വീസ് നടത്താവുന്നതാണ്. എന്നാല്‍ സിറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ യത്രക്കാരെ അനുവദിക്കാന്‍ പാടുള്ളതല്ല. ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ബസ്സുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയും ബസ്സില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്തുകയും ടെയ്യുന്നതാണ്.