ടിക്കറ്റെടുക്കാനും ഫോണ്‍വാങ്ങാനും ഗൂഗിള്‍ പേ വഴി പണം; കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുടെ യാത്ര അടിമുടി ദുരൂഹം


കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തുചാടി എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ബെംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളുടേയും യാത്ര അടിമുടി ദൂരൂഹം. കയ്യില്‍ പണമില്ലാത്തത് കൊണ്ട് പെണ്‍കുട്ടികള്‍ അധികം ദൂരെയൊന്നും പോവില്ലെന്നായിരുന്നു പോലീസുകാരും ചില്‍ഡ്രന്‍സ് ഹോം അധികൃതരും ആദ്യം കുരുതിയിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കൊണ്ട് ബെംഗളൂരു മഡിവാളവരെ കുട്ടികള്‍ എത്തിയത് വലിയ അത്ഭുതത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരും കാണുന്നത്.

റിപ്പബ്ലിക്ക് ഡേ ആഘോഷത്തിനിടേയായിരുന്നു കെട്ടിടത്തിന് മേല്‍ കോണി വെച്ച് ആറ് പേരും രക്ഷപ്പെട്ടത്. പുറത്തിറങ്ങിയ കുട്ടികള്‍ ആദ്യം 500 രൂപ കൊടുത്ത് ഒരു ഫോണ്‍ വാങ്ങിക്കുകയാണ് ചെയ്ത്. ഇതിന്റെ പണം ആരെയോ വിളിച്ച് ഗൂഗിള്‍ പേ ചെയ്യിച്ചു. തുടര്‍ന്ന് ബസ്സിന് കൊടുക്കാനുള്ള തുകയും ആരെയോ വിളിച്ച് കണ്ടക്ടറുടെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് അയപ്പിച്ചൂവെന്നാണ് പോലീസ് പറയുന്നത്. ഇതേക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. 2000 രൂപ ഗൂഗിള്‍ പേ ചെയിച്ച് ടിക്കറ്റ് തുകയും കഴിഞ്ഞ് ബാക്കി കുട്ടികള്‍ക്ക് തിരികെ കൊടുത്തുവെന്നാണ് ലഭിക്കുന്ന വിവരം.

ബുധനാഴ്ച കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. കുട്ടികള്‍ നിലമ്പൂരില്‍ എത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ എടക്കര പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസില്‍ കുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തും.

ബെംഗളൂരുവില്‍ കുട്ടികള്‍ക്ക് മുറിയെടുക്കാനും മറ്റും സഹായിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാക്കള്‍ മദ്യം നല്‍കിയെന്നും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും മൊഴിയുള്ളതിനാല്‍ ഗൗരവുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് തന്നെയായിരിക്കും പോലീസ് കേസന്വേഷണം നടത്തുക. കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കളാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

കുട്ടികളുടെ യാത്രയ്ക്കും ഫോണ്‍ വാങ്ങാനും ആവശ്യമായ പണം ഗൂഗില്‍ പേ വഴിയാണ് നല്‍കിയത്. പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടത് പ്കാരം കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്കുമാണ് പണം അയച്ചുകൊടുത്തത്.
ഇവരാണോ ഫോണ്‍ വാങ്ങാനും മറ്റുമുള്ള പണം അയച്ചുകൊടുത്തത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. ഒരു പരിചയവുമില്ലാത്തവര്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് അത്ര പെട്ടെന്ന് ബെംഗളൂരുവില്‍ മുറി ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കസ്റ്റഡിയിലുള്ള യുവാക്കള്‍ക്ക് പുറമെ മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്നാണ് പോലീസ് കാര്യമായി അന്വേഷിക്കുന്നത്.

ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. അതിനുശേഷം കുട്ടികളെ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കും.