‘ജോജു മാനസിക രോഗി, ഗോഡ്‌സെയ്ക്ക് തുല്യന്‍, സി.പി.എം സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമം’; ജോജു ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജ്ജ് (വീഡിയോ കാണാം)


കൊച്ചി: അനിയന്ത്രിതമായ ഇന്ധനവില വര്‍ധനവിനെതിരെ ഇന്നലെ കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ ദേശീയപാതാ ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. ജോജു മാനസികരോഗിയാണെന്നും ഗോഡ്‌സെയ്ക്ക് തുല്യനാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘എന്തിനും ഏതിനും സമരം ചെയ്യുന്ന ഡി.വൈ.എഫ്.ഐക്കാര്‍ ഇപ്പോള്‍ ഒന്നിനും ഇറങ്ങുന്നില്ല. പിണറായി കണ്ണുരുട്ടിയാല്‍ ഭയപ്പെടുന്നത് കൊണ്ടാണിത്. ആ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനിറങ്ങിയത്. അപ്പോഴാണ് പണ്ട് സിനിമയില്‍ അഭിനയിച്ച് അവാര്‍ഡ് വാങ്ങിയെന്ന് പറഞ്ഞ് ഒരു മാനസിക രോഗി തെരുവിലേക്ക് ഇറങ്ങുകയാണ്. അയാളെ ശക്തമായി നേരിടുക തന്നെയാണ് വേണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്ഥാനത്ത് സി.പി.എം കാരുടെ സമരമായിരുന്നുവെങ്കില്‍ കാണാമായിരുന്നു.’ -പി.സി ജോര്‍ജ്ജ് പറഞ്ഞു.

‘ഓട്ടോയില്‍ സ്ത്രീയും കുട്ടിയും കാത്ത് നില്‍ക്കുകയാണെന്ന് അയാള്‍ നുണ പറഞ്ഞു. അതെന്താ സ്ത്രീയും കുട്ടിയും ഉണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ കടത്തി വിടുമായിരുന്നുവല്ലോ. അവിടെ ഒരു ആംബുലന്‍സും പോലും ആ സമയത്ത് ഉണ്ടായിരുന്നില്ല. തലേ ദിവസം തന്നെ പരസ്യപ്രസ്താവന നല്‍കിയാണ് സമരം ചെയ്തത്. പിന്നെ എന്തിനാണ് അങ്ങോട്ടു പോയത്. ഒരു മണിക്കൂര്‍ കാത്തിരുന്നാല്‍ ചത്തുപോകുമോ. ഇതെല്ലാം ചുമ്മാ ഷൈന്‍ ചെയ്യാനാണ്. ഈ ജോജു എന്ന മാന്യന്‍ ഇന്നലെ കാണിച്ചത് ശരിയാണെങ്കില്‍ മഹാത്മാഗാന്ധിയെ വെടിവെച്ചതും ശരിയാണെന്ന് പറയാന്‍ സാധ്യതയുണ്ട്. ഗോഡ്സെയ്ക്ക് തുല്യമാണ് ജോജു. അയാള്‍ക്കെതിരേ കേസെടുക്കണം.’ -പി.സി ജോര്‍ജ്ജ് പറഞ്ഞു.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.