ജില്ലയൊരുങ്ങി, മാസ്‌കിട്ട് അകലമിട്ട് കുട്ടികള്‍ പരീക്ഷാഹാളിലേക്ക്


കോഴിക്കോട്: അകലമിട്ട്, മാസ്‌കിട്ട്, സാനിറ്റെസറുമായി വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷാഹാളിലേക്ക്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്കുള്ള ഒരുക്കം ജില്ലയില്‍ പൂര്‍ത്തിയായി. രാവിലെയും ഉച്ചക്കുമായാണ് പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങളെല്ലാം ശുചീകരിച്ച് സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചാണ് പരീക്ഷാകേന്ദ്രങ്ങള്‍ ഒരുക്കിയത്. ഒരു ബെഞ്ചില്‍ രണ്ടുകുട്ടികളേയുണ്ടാകൂ . കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി പ്രത്യേക ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ 44,699 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നു. 46,484 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും. എട്ടിന് പകല്‍ 1.40 മുതല്‍ 3.30 വരെയും ഒമ്പതിന് 2.40 മുതല്‍ 4.30 വരെയും 12ന് 1.40 മുതല്‍ 4.30 വരെയും ആണ് എസ്എസ്എല്‍സി പരീക്ഷ. 15, 19, 21, 23, 27, 29 തീയതികളില്‍ രാവിലെ 9.40ന് തുടങ്ങും. ഭാഷ ഒന്നാം പേപ്പറാണ് വ്യാഴാഴ്ച. വിഎച്ച്എസ്ഇ പരീക്ഷ ഒമ്പതിന് തുടങ്ങും.